കോൺഗ്രസുമായി സഖ്യം; പുതിയ ഫോർമുല മുന്നോട്ടുവെച്ച് മമത, വിമർശിച്ച് പി.സി.സി അദ്ധ്യക്ഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് പുതിയ ഫോർമുല മുന്നോട്ടുവെച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതുവരെ കോൺഗ്രസിതര പ്രതിപക്ഷഐക്യത്തിനു ശ്രമിച്ചിരുന്ന നിലപാടിൽ നിന്ന് വ്യത്യസ്തമായ നിർദേശമാണ് മമത ഇപ്പോൾ മുന്നോട്ടു വെച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ മണ്ഡലങ്ങളിൽ ടിഎംസി പിന്തുണയ്ക്കും. എന്നാൽ പ്രാദേശികകക്ഷികൾ ശക്തമായ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അവരെ പിന്തുണയ്ക്കണമെന്നാണ് നിർദേശം.

‘രാജ്യത്ത് കോൺഗ്രസ് ശക്തമായ ഏകദേശം 220 മണ്ഡലങ്ങളിൽ അവരെ പിന്തുണയ്ക്കാം. എന്നാൽ ബംഗാളിൽ തൃണമൂൽ, ഡൽഹിയിൽ എഎപി, യുപിയിൽ എസ്പി–ആൽഎൽഡി സഖ്യം എന്നിവയായിരിക്കണം ബിജെപിയെ നേരിടുന്നത്; ബിഹാറിൽ ജെഡിയു– ആർജെഡി–കോൺഗ്രസ് സഖ്യവും’– മമത പറഞ്ഞു. …ബംഗാളിൽ തൃണമൂലിനെ കോൺഗ്രസ് പിന്തുണയ്ക്കണം എന്നതാണ് ആവശ്യം.

അതെ സമയം മമതയുടെ നിർദേശത്തെ വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് ബംഗാൾ പിസിസി അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. പൊട്ടക്കിണറ്റിലെ തവളയുടെ മാനസികാവസ്ഥയാണ് മമതയ്ക്കെന്നാണ് പരിഹാസം. കർണാടകയിലെ കോൺഗ്രസ് ജയത്തിനു ശേഷമാണു മമതയുടെ നിലപാട് മാറ്റമെന്നും അദ്ദേഹം പ്രതികരിച്ചു.

Read more

സംസ്ഥാനത്തു നിന്നും 2 എംപിമാരാണ് കോൺഗ്രസിനുള്ളത്. രണ്ടു മാസം മുമ്പ് സാഗർദിഗി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂലിനെ കോൺഗ്രസ് തോൽപിച്ചതു മമതയ്ക്കു അപ്രതീക്ഷിതമായ അടിയായിരുന്നു.