"ബി.ജെ.പിയുടെ അഹങ്കാരത്തിന്റെ രാഷ്ട്രീയം ജനങ്ങൾ നിരസിച്ചു": ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി മമതയുടെ തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഇന്ന് വിജയിച്ചു. 30 വർഷമായി വിജയം കൈവരിക്കാൻ സാധിക്കാതിരുന്ന രണ്ട് സീറ്റുകളിൽ ഉൾപ്പെടെയാണ് ജയം. അഹങ്കാരത്തിന്റെ രാഷ്ട്രീയം പ്രവർത്തിക്കില്ല. ജനങ്ങൾ ബിജെപിയെ നിരസിച്ചുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

രണ്ട് പതിറ്റാണ്ടിനു ശേഷം ഖരഗ്പൂർ സർദാർ, കലിയഗഞ്ച് സീറ്റുകൾ തൃണമൂൽ നേടി. തൃണമൂൽ കോൺഗ്രസിന്റെ തപൻ ദേബ് സിങ്കയാണ് ബംഗാളിലെ കലിയഗഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്. ബിജെപിയുടെ കമൽ ചന്ദ്ര സർക്കാരിനെ രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മുമ്പ് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടം.

മെയ് മാസത്തിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വലിയ വിജയത്തിന് ശേഷം തൃണമൂലിന്റെ മധുര പ്രതികാരമാണ് ഇന്ന് നടന്നത്. റൈഗഞ്ച് ലോക്സഭാ സീറ്റിന്റെ ഭാഗമാണ് കലിയഗഞ്ച്.

ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഢ് സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു ഇവിടെ ബിജെപി ആണ് മുന്നിൽ. സിറ്റിംഗ് എം‌എൽ‌എയും കാബിനറ്റ് മന്ത്രിയുമായ ബി.ജെ.പിയുടെ പ്രകാശ് പന്ത് ജൂണിൽ മരിച്ചതിനെ തുടർന്ന് സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. പന്തിന്റെ ഭാര്യ ചന്ദ്ര, കോൺഗ്രസിന്റെ അഞ്ജു ലുന്തി, സമാജ്‌വാദി പാർട്ടിയുടെ ലളിത് മോഹൻ ഭട്ട് എന്നിവരാണ് മത്സരാർത്ഥികൾ.