'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നുവെന്ന ആരോപണം വീണ്ടും ഉന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കാമെന്നതിന്റെ തെളിവായിരുന്നു മഹാരാഷ്ട്ര തെരഞ്ഞെടുപ്പെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ പറയുന്നത്. ബിജെപി തോല്‍ക്കാന്‍ സാധ്യതയുളള ഇടങ്ങളിലെല്ലാം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. കൂടാതെ എങ്ങനെയാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതെന്ന് കണക്കുകളും രാഹുല്‍ ഗാന്ധി നിരത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം മുതല്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയതു വരെയുളള എല്ലാ നടപടിക്രമങ്ങളിലും അഴിമതി നടന്നെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്.

വോട്ടെടുപ്പ് നടന്ന ദിവസവും ക്രമക്കേട് നടന്നു. വോട്ടിംഗ് ശതമാനത്തില്‍ അസാധാരണമായ വര്‍ധനയുണ്ടായി. വോട്ടര്‍പട്ടികയിലും അവിശ്വസനീയമായ തരത്തില്‍ വര്‍ധനവുണ്ടായി. അഞ്ചുമാസം കൊണ്ട് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ എണ്ണം കൂട്ടി. ബിജെപിക്ക് പരാജയമുണ്ടാകുന്ന സാഹചര്യം മറികടക്കാന്‍ മഹാരാഷ്ട്രയില്‍ വലിയ ക്രമക്കേടുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനൊക്കെ കൂട്ടുനിന്നു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചതിന്റെ ബ്ലൂ പ്രിന്റായിരുന്നു മഹാരാഷ്ട്രയില്‍ കണ്ടത്. ഇത് ബിഹാറിലും ആവര്‍ത്തിക്കാന്‍ പോവുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ലേഖനത്തില്‍ പറഞ്ഞത്.

Read more