വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലെന്ന് എഎപി, മണ്ഡല പുനർ നിർണയ നീക്കമെന്ന് സ്റ്റാലിൻ, രാഷ്ട്രീയ മുതലെടുപ്പെന്ന് കനിമൊഴി; വനിതാ സംവരണ ബില്ലിൽ പ്രതികരിച്ച് നേതാക്കൾ

കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിലെ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ. വനിതാസംവരണ ബില്ല് നടപ്പാക്കാൻ എഎപി ഒപ്പമുണ്ടാകും എന്നാൽ 2024 ൽ തന്നെ നടപ്പാക്കണമെന്നു എഎപി നേതാവ് സഞ്ജയ് സിം​ഗ് പറഞ്ഞു. മോദി അധികാരത്തിലെത്തിയ ശേഷം പറഞ്ഞതൊന്നും നടപ്പാക്കിയില്ല. വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണിത്. 2045 ലെങ്കിലും ഇത് നടപ്പാക്കുമോ എന്നറിയില്ലായെന്നും സഞ്ജയ് സിം​ഗ് വിമർശിച്ചു.

മണ്ഡല പുനർനിർണയ നീക്കത്തിൽ ആശങ്കയുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മണ്ഡല പുനർ നിർണയത്തിലൂടെ ​ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കാനാണോയെന്ന് സംശയമുണ്ട്. ഇതു മുളയിലേ നുള്ളണം. തെക്കേ ഇന്ത്യയുടെ ആശങ്ക അകറ്റാൻ പ്രധാനമന്ത്രിയുടെ ഉറപ്പു വേണം. തമിഴ്നാടിനെ വഞ്ചിക്കാൻ അനുവദിക്കരുത്. ഇത് മണ്ഡ‍ല പുനർ നിർണയത്തിന് വേണ്ടിയുള്ള ബിജെപിയുടെ തന്ത്രമാണ്.

ഡിഎംകെ മുൻപും വനിത സംവരണത്തിന് അനുകൂല നിലപാടാണ് എടുത്തിരുന്നത്. തമിഴ്നാട്ടിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വനിത സംവരണം നടപ്പാക്കിയതും ഡിഎംകെ സർക്കാരാണ്. കഴിഞ്ഞ ഒൻപത് വർഷമായി കേന്ദ്ര സർക്കാർ മൗനത്തിലായിരുന്നു. പെട്ടെന്നുള്ള നടപടി തിരഞ്ഞെടുപ്പിന് മുൻപുള്ള തന്ത്രം മാത്രമാണ്. ബിജെപിക്ക് പരാജയ ഭീതിയെന്നും സ്റ്റാലിൻ പറഞ്ഞു.

വനിതാ ബില്ലിനെ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന് കനിമൊഴിയും പറഞ്ഞു. ബിൽ നടപ്പാക്കിയത് ദുരൂഹമായാണ്. സർക്കാർ ബില്ലിനെക്കുറിച്ചുള്ള എല്ലാം രഹസ്യമാക്കി വച്ചുവെന്നും കനിമൊഴി പറഞ്ഞു. ബില്ലിനെ കുറിച്ച് ഈ സെഷനിൽ ഒരു സൂചനയും നൽകിയില്ലായെന്നും അവർ ആരോപിച്ചു.

വനിതാസംവരണ ബിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്ന് സോണിയ ഗാന്ധി പാർലമെന്റിൽ പറഞ്ഞു. ബിൽ എത്രയും പെട്ടെന്ന് നടപ്പാക്കണം. ഇനിയും വൈകുന്നത് സ്ത്രീകളോട് കാണിക്കുന്ന അനീതിയാണ്. ബില്ലിനൊപ്പം ഒബിസി, പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.