വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി; പൈലറ്റിന് കാഴ്ച തടസ്സമുണ്ടാക്കാന്‍ ശ്രമം; അട്ടിമറി ശ്രമം തകര്‍ത്തത് വിമാനം വീണ്ടും ഉയര്‍ത്തി; അന്വേഷണം ആരംഭിച്ചു

വിമാനം ലാന്‍ഡിങ്ങ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി അടിച്ച് നിയന്ത്രണം നഷ്ടപ്പെടുത്താന്‍ ശ്രമം. ചെന്നൈ വിമാനത്താവളത്തിലാണ് ഇത്തരം ഒരു ശ്രമം നടന്നത്.
രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചെന്നൈയില്‍ വിമാനത്തിനുമേല്‍ ലേസര്‍രശ്മി പതിക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുണെയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം പറന്നിറങ്ങുന്നതിനിടെയാണ് ലേസര്‍രശ്മി പതിച്ചത്. അല്പനേരം കാഴ്ച തടസ്സപ്പെട്ട പൈലറ്റ് വിമാനം വീണ്ടും ഉയര്‍ത്തിയ ശേഷം കണ്‍ട്രോള്‍റൂമില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ലേസര്‍ പ്രകാശം നിലച്ചതിനുശേഷമാണ് വിമാനം സുരക്ഷിതമായി നിലത്ത് ഇറക്കിയത്.

178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗിണ്ടി ഭാഗത്തുനിന്നാണ് ലേസര്‍രശ്മി വന്നതെന്ന് വിമാനത്താവള അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.

പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും കോക്പിറ്റിലേക്ക് ലേസര്‍രശ്മികള്‍ പതിക്കുന്നത് വിമാനം അപകടത്തില്‍പ്പെടാന്‍ വഴിവെച്ചേക്കും. ലേസര്‍ രശ്മികള്‍ വരുമ്പോള്‍ അല്പനേരത്തേക്ക് പൈലറ്റിന് കാഴ്ച തടസ്സമുണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.

Read more

നേരത്തെ, മേയ് 25-നും ജൂണ്‍ ആറിനും ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ ലേസര്‍രശ്മികള്‍ പതിച്ചിരുന്നു.