ഗാന്ധി കുടുംബം വേണ്ട, പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി മുഖമായി ഖാര്‍ഗെ മതിയെന്ന് മമതയും കെജ്രിവാളും; അത്ര സുഖകരമല്ല 'ഇന്ത്യ' മുന്നണിയിലെ നീക്കുപോക്കുകള്‍

ആരെയാകും ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുക എന്ന ചോദ്യത്തിന് മമത ബാനര്‍ജി മുതല്‍ നിതീഷി കുമാറും രാഹുല്‍ ഗാന്ധി വരെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റമ്പിയതോടെ ഇന്ത്യ മുന്നണിയിലെ സമവാക്യങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടായത്. പ്രതിപക്ഷ മുന്നണിയ്ക്ക് വിലകല്‍പ്പിക്കാതെയുള്ള പരസ്പര മല്‍സരവും സീറ്റ് തര്‍ക്കവുമെല്ലാം മുന്നണിയുടെ കെട്ടുറപ്പ് തകര്‍ത്തു. കോണ്‍ഗ്രസിന് മുന്നണിയിലുണ്ടായ പതര്‍ച്ച പ്രാദേശിക പാര്‍ട്ടികള്‍ കൃത്യമായി മുതലെടുക്കാനും തുടങ്ങി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യം വരുമ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ടെന്ന കാര്യം ഉറപ്പിക്കാനുള്ള ത്വരയിലാണ് തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമെല്ലാം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി മുഖമാകട്ടെയെന്നാണ് തൃണമൂലും ആപ്പുമെല്ലാം മുന്നോട്ട് വെച്ച നിര്‍ദേശം. ഇന്ത്യ മുന്നണിയുടെ സീറ്റ് ഷെയറിംഗ് കാര്യങ്ങള്‍ ഡിസംബര്‍ 31ന് മുമ്പ് തീര്‍പ്പാക്കുമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന യോഗം തീരുമാനമെടുത്തിരുന്നു. ഇന്ത്യ ബ്ലോക്കിന്റെ ഈ യോഗത്തിലാണ് തന്ത്രപരമായി മമതാ ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി മുഖമായി ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിച്ചത്.

മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയ്ക്കും സ്വീകാര്യമായി. ഇന്ത്യയിലെ ആദ്യ ദളിത് പ്രധാനമന്ത്രിയാകാന്‍ ഖാര്‍ഗെയ്ക്ക് കഴിയുമെന്നാണ് മമതാ ബാനര്‍ജി ചൂണ്ടിക്കാട്ടിയത്. ഖാര്‍ഗെയുടെ ദളിത് സ്വത്വം മുന്നണിയ്ക്ക് ഗുണം ചെയ്യുമെന്ന് കെജ്രിവാള്‍ പറഞ്ഞതോടെ തന്റെ ദളിത് ഐഡന്റിറ്റി രാഷ്ട്രീയത്തില്‍ ഉപയോഗിച്ചില്ലെന്ന് പറഞ്ഞു സംസാരത്തിന് ഇടയില്‍ കയറുകയായിരുന്നു ഖാര്‍ഗെ. തന്റെ പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിന് മുന്നില്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം വന്നതിന്റെ ചടപ്പ് ഖാര്‍ഗെ പ്രകടിപ്പിച്ചത് നിര്‍ദ്ദേശത്തിന് മേലുള്ള ചര്‍ച്ച വേഗം അവസാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്.

നമുക്ക് ആദ്യം വിജയിക്കാനാണ് നോക്കേണ്ടതെന്നും എന്താണ് അതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും ഖാര്‍ഗെ ചര്‍ച്ചയിലിടപെട്ട് ചോദിച്ചു. എംപിമാര്‍ ഉണ്ടാകാതെ പ്രധാനമന്ത്രിയുടെ കാര്യം ചര്‍ച്ച ചെയ്തിട്ട് കാര്യമെന്തെന്നും ഖാര്‍ഗെ ചോദിച്ചു.

28 പാര്‍ട്ടികള്‍ തുടക്കത്തിലുണ്ടായിരുന്നിടത്ത് 12 പാര്‍ട്ടികള്‍ മാത്രമാണ് ചൊവ്വാഴ്ചത്തെ ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്തതെന്നതും പ്രതിപക്ഷ ഐക്യത്തിന്റെ കെട്ടഴിയുന്നതിന്റെ സൂചനയാണ്. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാന മുഖമായി ഉയര്‍ത്തിക്കാട്ടാനുള്ള വിമുഖതയാണ് ഖാര്‍ഗെയുടെ പേര് പരാമര്‍ശിക്കാന്‍ മമതയും കെജ്രിവാളും സന്നദ്ധരായതെന്ന കാര്യം വ്യകതമാണ്.