കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; അറസ്റ്റ് ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീംകോടതിയിൽ

കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. ഇഡിയുടെ അറസ്റ്റും, കസ്റ്റഡിയും ചോദ്യംചെയ്തുള്ള കെജ്‌രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബഞ്ചണ് ഹര്‍ജി പരിഗണിക്കുക.

ഇന്നു വൈകിട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മന്നിന് തീഹാര്‍ ജയിലിൽ കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്ന കെ കവിതയെയും സിബിഐ ഇന്ന് റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. കെജ്‌രിവാളിനെ എതിരായ നീക്കങ്ങള്‍ സിബിഐയും കടുപ്പിക്കുന്നതായാണ് സൂചന. കസ്റ്റഡിയിലുള്ള ബിആര്‍എസ് നേതാവ് കെ കവിതയോട് സിബിഐ ഉന്നയിച്ച ചോദ്യങ്ങളില്‍ ഭൂരിഭാഗവും, മദ്യനയ അഴിമതിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ പങ്കിനെ സംബന്ധിച്ചാണ്.

ചോദ്യംചെയ്യലുമായി കവിത സഹകരിക്കുന്നില്ലെന്നാണ് സിബിഐ വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി മൂന്നുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടുമെന്നും സൂചന ഉണ്ട്.