കരൂർ ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് പറന്ന് വിജയ്

തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷന്‍ നടന്‍ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജഡ്ജി അരുണ ജഗദീശൻ അധ്യക്ഷയായ കമ്മിഷൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും.

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകും. മുഖ്യമന്ത്രി സ്റ്റാലിൻ പുലർച്ചയോടെ കരൂരിലെത്തും. അദ്ദേഹം അല്പസമയത്തിനുള്ളിൽ ചെന്നൈയിൽ നിന്നും കരൂരിലേക്ക് പുറപ്പെടും. അതിനിടെ വിജയ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് പുറപ്പെട്ടു.

തിക്കിലും തിരക്കിലും 36 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവർ ആറ് കുട്ടികളും 16 സ്ത്രീകളും ഒൻപത് പുരുഷന്മാരുമാണ്. നിരവധി പേര്‍ കുഴഞ്ഞുവീണു. 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആരോഗ്യ മന്ത്രിയോട് കരൂരിലെത്താന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.

വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ടിവികെ പ്രവർത്തകർ കുഴഞ്ഞു വീണതിന് പിന്നാലെ വിജയ് പ്രസംഗം നിർത്തിവച്ചു. വിജയ് പൊലീസിനോട് സഹായം ആവശ്യപ്പെട്ടു. പരിക്കേറ്റവരെ കരൂർ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.

Read more

തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.