കര്‍ണാടക അധികാരം ഉറപ്പിക്കാന്‍ ബി.ജെ.പി തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും

14 മാസത്തിന് ശേഷം കര്‍ണാടകയില്‍ പിടിച്ചെടുത്ത അധികാരം ഉറപ്പിക്കാന്‍ ബി.ജെ.പി തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പു തേടും. ഇതിന് ശേഷം മാത്രമേ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കൂ.

മൂന്ന് വിമതരെ സ്പീക്കര്‍ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. 14 മാസങ്ങള്‍ക്ക് മുമ്പ് ഒഴിയേണ്ടി വന്ന അതേ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും യെദ്യൂരപ്പ എത്തുമ്പോള്‍ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ബി.ജെ.പിക്ക് നിലവില്‍ 105 അംഗങ്ങളുടെ പിന്തുണയാണുള്ളത്.

ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നാല്‍ നാലാം തവണയും കലാവധി പൂര്‍ത്തിയാക്കാനാവാതെ യെദ്യൂരപ്പ പുറത്താകും. 2007 നവംബര്‍ 12-ന് ആണ് യെദ്യൂരപ്പ ആദ്യമായി കര്‍ണാടകയുടെ മുഖ്യമന്ത്രിപദത്തിലെത്തിയത്. ഭൂരിപക്ഷം തെളിയിക്കാനാവാതെ ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ രാജിവെയ്‌ക്കേണ്ടി വന്നു. പിന്നീട് രാഷ്ടപതി ഭരണത്തിന് ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യെദ്യൂരപ്പ വീണ്ടും അധികാരത്തിലെത്തി.

എന്നാല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ മാറ്റി സദാനന്ദ ഗൗഡയെ മുഖ്യമന്ത്രിയാക്കി. ഇതില്‍ പ്രതിഷേധിച്ച് യെദ്യൂരപ്പ കെ.ജെ.പി രൂപീകരിച്ചു. പിന്നീട് ബി.ജെ.പിയില്‍ തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ വര്‍ഷം ആറുദിവസം വീണ്ടും മുഖ്യമന്ത്രിയായി. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ അവിടെയും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം കര്‍ണാടകയില്‍ അധികാരത്തിലെത്തിയത്.

വീണ്ടും മുഖ്യമന്ത്രി കസേര അരികിലെത്തി നില്‍ക്കെ വിമതരെ കൂടെ നിര്‍ത്തി അധികാരം നിലനിര്‍ത്താനാണ് ബി.ജെ.പിയും യെദ്യൂരപ്പയും ശ്രമിക്കുന്നത്.