കര്‍ണാടകയില്‍ വീണ്ടും പാല്‍വില വര്‍ദ്ധിപ്പിക്കുന്നു; സര്‍ക്കാര്‍ ഗ്രാന്റുകള്‍ മുടങ്ങി; നന്ദിനിയുടെ അടിത്തറ ഇളകി; രാജ്യത്തെ രണ്ടാമത്തെ മില്‍ക്ക് ഫെഡറേഷന്‍ തകര്‍ച്ചയില്‍

സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്) പാല്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. സര്‍ക്കാരിന്റെ ധനസഹായം ലഭ്യമല്ലാത്തതും കര്‍ഷകരുടെ നിരന്തര സമ്മര്‍ദ്ദവും മൂലവുമാണ് വില വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നത്. ലിറ്ററിന് അഞ്ചുരൂപ വര്‍ദ്ധിപ്പിക്കാനാണ് ര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇത് നന്ദിനിയുടേത് അടക്കമുള്ള പാല്‍വില്‍പ്പനയുടെ അടിത്തറ തോണ്ടുമെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.

കര്‍ണാടക മില്‍ക്ക് ഫെഡറേഷനും വിലയുയര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ജനുവരിയില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ. വെങ്കടേഷും ഉറപ്പ് നല്‍കി. ഇതോടെ പാല്‍ വില കര്‍ണാടകത്തില്‍ വീണ്ടും ഉയരുമെന്ന് ഉറപ്പായി.

പാല്‍ സംഭരണത്തിനും വിതരണത്തിനുമുള്ള ചെലവ് കൂടിയത് മുന്‍നിര്‍ത്തിയാണ് കെ.എം.എഫ് വില വര്‍ധനവെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു ലിറ്റര്‍ പാലിന് 48 രൂപ മുതല്‍ 51 രൂപവരെയാണ് ഈടാക്കുന്നതെന്നും കെഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

അംഗന്‍വാടികളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പാല്‍പ്പൊടി വിതരണം ചെയ്യുന്ന ക്ഷീരഭാഗ്യ പദ്ധതിക്ക് സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിക്കണമെന്നും. ിലവില്‍ ഒരുകിലോ പാല്‍പ്പൊടിക്ക് 348.32 രൂപയും ജിഎസ്ടിയുമാണ് സര്‍ക്കാര്‍ കെഎംഎഫിന് നല്‍കുന്നത്.

ഇതു പിടിച്ച് നില്‍ക്കാന്‍ പര്യപ്തമല്ലന്നുമാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ പറയുന്നത്. ഇതു കഥാക്രമം 400 രൂപയും ജിഎസ്ടിയുമാക്കണമെന്നാണ് ആവശ്യം. ഒരോ ആറുമാസം കൂടുമ്പോഴും അഞ്ചുശതമാനം വീതം തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, ആഗസ്റ്റ് ഒന്നിനും പാല്‍വില ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചിരുന്നു. പാല്‍വില വര്‍ധിക്കുന്നത് കീശ ചോര്‍ത്തുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍. കഴിഞ്ഞതവണ ഒരുലിറ്റര്‍ നന്ദിനി പാലിന് മൂന്നുരൂപ വര്‍ധിപ്പിച്ചപ്പോള്‍ കര്‍ണാടകയിലെ ഒട്ടുമിക്ക ഹോട്ടലുകളും ചായ വില രണ്ടുമുതല്‍ മൂന്നുരൂപ വരെയാണ് കൂട്ടിയത്.

പാലും പാല്‍ ഉത്പനങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ നന്ദിനിക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ലഭിച്ചത്. ശതകോടികളുടെ കച്ചവടമാണ് നന്ദിനിക്ക് നഷ്ടമായത്. പശുവിന്‍ നെയ്യിനായി കര്‍ണാടക മില്‍ക്ക് ഫെഡറേഷനുമായുണ്ടാക്കിയിരുന്ന കരാര്‍ തിരുപ്പതി തിരുമല ദേവസ്ഥാനം റദ്ദാക്കിയിരുന്നു. ക്ഷേത്രത്തിലെ പ്രസാദമായി നല്‍കി വരുന്ന ലഡ്ഡുവിന് രുചിപകരാന്‍ നന്ദിനി നെയ്യാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ 50 വര്‍ഷമായി നന്ദിനിയുടെ കൈയില്‍ നിന്നാണ് തിരുപ്പതി തിരുമല ദേവസ്ഥാനം നെയ്യ് വാങ്ങിയിരുന്നത്.

പാലും നെയ്യും ഉള്‍പ്പടെ നന്ദിനിയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും വില വര്‍ധന നിലവില്‍ വന്ന അന്ന് തിരുമലദേവസ്വം ഈ കരാര്‍ റദ്ദാക്കിയിരുന്നു. ലഡ്ഡു നിര്‍മാണത്തിന് ആവശ്യമായ പശുവിന്‍ നെയ്യിനായി മറ്റൊരു കമ്പനിയുമായി തിരുപ്പതി തിരുമല ദേവസ്ഥാനം കരാറില്‍ ഒപ്പിട്ടിട്ടു.

ആന്ധ്ര പ്രാദേശിലെ തിരുപ്പതിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ലക്ഷകണക്കിന് ഭക്തര്‍ സമര്‍പ്പിക്കുന്നതാണ് നെയ്യില്‍ തയ്യാറാക്കുന്ന വലിയ ലഡ്ഡു. പൂജക്ക് ശേഷം ഇവ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതാണ് രീതി. കരാര്‍ റദ്ദാക്കിയതോടെ ശതകോടികളുടെ കച്ചവടമാണ് നന്ദിനിക്ക് നഷ്ടമായത്.

2050 മെട്രിക് ടണ്‍ (20.50 ലക്ഷം കിലോ) നെയ്യാണ് ആറു മാസത്തെ പ്രസാദ നിര്‍മാണത്തിനും മറ്റുമായി ക്ഷേത്രത്തില്‍ ആവശ്യമായി വരുന്നത്. പ്രതിവര്‍ഷം 41 ലക്ഷം കിലോ നെയ്യാണ് നന്ദിനിയുടെ കൈയില്‍ നിന്ന് ക്ഷേത്രം വാങ്ങിയിരുന്നത്.