വിധിയെഴുതാൻ കർണാടക; വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു, വിജയം മുന്നിൽ കണ്ട് കോൺഗ്രസും ബി.ജെ.പിയും

ഒന്നരമാസത്തിലധികം നീണ്ടു നിന്ന ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ ഇന്ന് കർണാടകയിലെ ജനങ്ങൾ വിധിയെഴുതുകയാണ്. രാവിലെ എഴുമണിക്കാണ് പോളിംഗ് ആരംഭിച്ചത്. 11മണിവരെ 20 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

5.21കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും. വോട്ടെണ്ണൽ സുഗമമാക്കുവാനുള്ള സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം.

സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് ഇന്ന് ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ വിധി നിർണയിക്കുന്നത്. വോട്ടർമാരെ ആകർഷിക്കുവാനായി എല്ലാ തന്ത്രങ്ങളും പയറ്റി ബിജെപിയും, കോൺഗ്രസും., ജെഡിഎസും പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു. മേയ് 13ന് ആണ് വോട്ടെണ്ണൽ.