ഓപ്പറേഷൻ സിന്ദൂർ ലോകരാഷ്ട്രങ്ങളോട് വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കും. ഏഴ് പ്രതിനിധി സംഘങ്ങളിലെ ആദ്യ മൂന്ന് ടീം ആണ് ഇന്ന് പുറപ്പെടുക. ജനതാദൾ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന മൂന്നാമത്തെ സംഘം, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന നാലാം സംഘം, ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന ആറാമത്തെ സംഘം എന്നിവരാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. പ്രതിനിധി സംഘങ്ങൾ അതത് രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിശദീകരിക്കും.
ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുക യുഎഇയിലാണ്. ശേഷം ലിബേറിയ, കോംഗോ, പശ്ചിമാഫ്രിക്കൻ രാജ്യമായ സിയേറാ ലിയോൺ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ ഉൾപ്പെടുന്നതാണ് സംഘം. സഞ്ജയ് ഝാ നയിക്കുന്ന സംഘം ഇന്തോനേഷ്യാ, മലേഷ്യ, സൗത്ത് കൊറിയ, സിംഗപൂർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. കനിമൊഴി നയിക്കുന്ന സംഘം സ്‌പെയിൻ, ഗ്രീസ്, സ്ലോവേനിയ, റഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക.
Read more
കോൺഗ്രസ് എംപി ശശി തരൂർ നയിക്കുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്ചയാണ് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രാലയം പ്രഖ്യാപിച്ചത്. ബിജെപി നേതാക്കളായ ശവി ശങ്കർ പ്രസാദ്, ബൈജയന്ത് ജയ് പാണ്ഡ, ജെഡിയു നേതാവ് സഞ്ജയാ ഝാ, ഡിഎംകെ നേതാവ് കനിമൊഴി, എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലേ, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ എന്നിവരാണ് സംഘതലവന്മാർ.