ജനാധിപത്യ വിരുദ്ധ ഭരണത്തിനെതിരെ 'ഇന്ത്യ' സഖ്യത്തിന്റെ മഹാറാലി; ജയിലിൽ നിന്നുള്ള കെജ്‍രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത

മോദി സർക്കാർ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ ഫാസിസത്തിനും ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെയും ‘ഇന്ത്യ’ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ അണിനിരന്ന് സഖ്യത്തിലെ 28 പ്രതിപക്ഷ പാർട്ടികൾ. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ശരദ് പവാർ, ഉദ്ധവ് താക്കറേ തുടങ്ങീ പ്രധാന നേതാക്കളെല്ലാം തന്നെ ഡൽഹി രാം ലീല മൈതാനത്ത് അണിനിരന്നു.

ഇഡി അറസ്റ്റ് ചെയ്ത മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പന, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഭാര്യ സുനിത എന്നിവരും വേദിയിൽ എത്തിയിരുന്നു. യാതൊരു കാരണങ്ങളുമില്ലാതെയാണ് അരവിന്ദ് കെജ്‍രിവാളിനെ ജയിലിലടച്ചതെന്നും നീതി നടപ്പിലാക്കണമെന്നും ഭാര്യ സുനിത ആവശ്യപ്പെട്ടു. കൂടാതെ ജയിലിൽ നിന്നുള്ള കെജ്‍രിവാളിന്റെ കുറിപ്പും സുനിത വായിച്ചു.

“ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലിൽ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറും വാക്കല്ല, ഹൃദയമാണ്, ആത്മാവാണ് . സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യും, ഞാന്‍ ജയിലിലിരുന്ന് വോട്ട് അഭ്യര്‍ഥിക്കുകയല്ല. പുതിയ ഒരു ഭാരതം കെട്ടിപ്പടുക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും വിദ്യാഭ്യാസ, ആരോഗ്യ, രംഗങ്ങളില്‍ നമ്മള്‍ ഏറെ പിറകിലാണ്. ഇപ്പോള്‍ ജയിലിലായതിനാല്‍ എനിക്ക് ചിന്തിക്കാന്‍ ധാരാളം സമയമുണ്ട്. രാജ്യത്തെക്കുറിച്ചാണ് എന്‍റെ ചിന്തകള്‍.” കുറിപ്പിൽ അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കി.

രാജ്യവ്യാപകമായി 24 മണിക്കൂര്‍ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍, എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകള്‍, സ്വാമിനാഥന്‍ കമ്മിറ്റി പ്രകാരം വിളകള്‍ക്ക് താങ്ങുവില, ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി തുടങ്ങിയവയാണ് അരവിന്ദ് കെജ്‍രിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.

കോണ്‍ഗ്രസിനും സി.പി.ഐക്കുമെതിരായ ആദായനികുതിവകുപ്പ് നോട്ടീസുകളില്‍ പ്രതിഷേധമുയർത്തിയാണ് മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്.

ഒരു കാരണവും കൂടാതെ ഇത്തരത്തിൽ നേതാക്കളെ ജയിലിലിടുന്നത് കശ്മീരിൽ കുറേ കാലമായി നടന്നുവരുന്ന ഒന്നാണെന്നും, ജമ്മു കശ്മീർ കേന്ദ്രത്തിൻ്റെ പരീക്ഷണശാലയാണ്, അവിടെ പരീക്ഷിച്ച് വിജയിക്കുന്ന കാര്യങ്ങൾ പിന്നീട് രാജ്യത്താകെ നടപ്പാക്കുന്നും കൂടാതെ ഇത് കെജരിവാളിനായുള്ള പ്രതിഷേധമല്ല, ഭരണഘടനയെ രക്ഷിക്കാനാണെന്നും മെഹബൂബ മുഫ്തി വിശദീകരിച്ചു.