നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി

നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി. 8 ജില്ലകളിലും 21 പൊലീസ് സ്റ്റേഷൻ പരിധികളിലും ആണ് ഈ വർഷം സെപ്തംബർ 30 വരെ അഫ്സ്പ നിയമം കേന്ദ്രസർക്കാർ ദീർഘിപ്പിച്ചത്. സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്നതാണ് അഫ്സ്പ നിയമം.

ക്രമസമാധാന സാഹചര്യം അവലോകനം ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന 1958ലെ നിയമമാണ് ‘അഫ്സ്പ’ അഥവാ ‘ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്’.

മുൻകൂർ വാറന്റില്ലാതെ പരിശോധന നടത്താനും കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യാനും ‘അഫ്സ്പ’ നിയമം സായുധ സേനക്ക് അധികാരം നൽകുന്നുണ്ട്. അതേസമയം ജമ്മു-കശ്മീരിലെ അഫ്സ്പ നിയമം പിൻവലിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‌

കേന്ദ്ര ഭരണപ്രദേശത്തെ സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല ജമ്മു- കശ്മീർ പൊലീസിന് വിട്ടുകൊടുക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്ന് ഷാ പറഞ്ഞു. ജമ്മുവിന് സംസ്ഥാന പദവി തിരികെ നൽകി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായിട്ടാണിത്.