തായ്‌ലന്‍ഡ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഹൈദരാബാദ് യൂണിവേഴ്സ്റ്റിയിലെ സീനിയര്‍ പ്രൊഫസര്‍ അറസ്റ്റില്‍

ഹൈദരാബാദ് സര്‍വകലാശാലയില്‍ തായ്ലന്‍ഡ് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി് സീനിയര്‍ പ്രൊഫസര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി. പരാതിയെ തുടര്‍ന്ന് ഗച്ചിബൗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് .

സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കല്‍റ്റി അംഗമായ രവി രഞ്ജന്‍ (62) എന്ന സീനിയര്‍ പ്രൊഫസര്‍ക്കെതിരെയാണ് ആരോപണം. 23കാരിയായ തായ്‌ലന്‍ഡ് വിദ്യാര്‍ഥിയെ ഇയാള്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ബലാത്സംഗത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു.

പഠിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ വിദ്യാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വിദ്യാര്‍ഥി വീട്ടിലെത്തിയപ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇയാളെ തടഞ്ഞപ്പോള്‍ വിദ്യാര്‍ഥിയെ തല്ലിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

പെണ്‍കുട്ടിയെ ഇയാള്‍ യൂണിവേഴ്‌സിറ്റി ഗേറ്റില്‍ ഇറക്കിവിട്ടു. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി ഗച്ചിബൗളി പൊലീസ് സ്റ്റേഷനിലെത്തി പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കി. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ആരോപണങ്ങളുണ്ട്.