ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി വീണ്ടും നീട്ടിനല്‍കി കേന്ദ്ര സര്‍ക്കാര്‍. 2026 ജൂണ്‍ വരെയാണ് തപന്‍ കുമാര്‍ ദേകയുടെ കാലവധി നീട്ടിനല്‍കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ സര്‍വീസ് കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കുന്നത്.

1988 ബാച്ചിലെ ഹിമാചല്‍ പ്രദേശ് കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ തപന്‍ കുമാര്‍ ദേക രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലും ജമ്മു കശ്മീരിലും നടത്തിയിട്ടുള്ള വിവിധ ഓപ്പറേഷനുകളില്‍ നിര്‍ണായക സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐബി മേധാവിയാകും മുമ്പ് രണ്ട് പതിറ്റാണ്ടിലേറെയായി ഐബിയുടെ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചിരുന്നു.

2024 ജൂണിലും സമാനമായി കേന്ദ്രസര്‍ക്കാര്‍ തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനവും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിമസഭാ നിയമന സമിതിയാണ് തപന്‍ കുമാര്‍ ദേകയുടെ സേവന കാലാവധി സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

Read more

പഹല്‍ഗാം ഭീകാരാക്രമണവും അതിനെത്തുടര്‍ന്ന് പാകിസ്ഥാനെതിരായ സൈനിക നടപടികള്‍ക്കും പിന്നാലെയാണ് ഐബി ഡയറക്ടറുടെ കാലാവധി നീട്ടിയിരിക്കുന്നത്.