രാജ്യത്തെ ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; ജൂണ്‍ 8 മുതല്‍ പുറത്തിറക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നിര്‍ദ്ദേശം ബാധകം

ജൂണ്‍ 8 മുതല്‍ പുതുതായി രാജ്യത്ത് നിരത്തിലിറങ്ങുന്ന എല്ലാ മീഡിയം-ഹെവി ട്രക്കുകളിലും എസി ക്യാബിന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് നടപടി. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമാണ് നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ക്ക് അനുകൂല സമീപനമാണ്.

ഇന്ത്യയിലെ പ്രമുഖ ട്രക്ക് നിര്‍മ്മാതാക്കളായ ടാറ്റയും മഹീന്ദ്രയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ നേരത്തെ തന്നെ ക്യാബിനുകള്‍ ഇതോടകം എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന എന്‍-2, എന്‍-3 ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ കാബിനുകളില്‍ 2025 ഒക്ടോബര്‍ ഒന്നുമുതല്‍ എ.സി. നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുമ്പുതന്നെ അറിയിച്ചിരുന്നു. 2025 ഒക്ടോബര്‍ ഒന്നിനുശേഷം നിര്‍മിക്കുന്ന എല്ലാ എന്‍-2, എന്‍-3 ട്രക്കുകളും കാബിന്‍ എസി ഘടിപ്പിച്ച് ഐഎസ്‌ഐ പരിശോധന പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Read more

ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ട്രക്കുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് തീരുമാനം ആശ്വാസകരമാണ്. റോഡ്സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.