തീ നിയന്ത്രണവിധേയമായില്ല, 18 ജീവനക്കാരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

കേരള തീരത്തോട് ചേര്‍ന്ന് തീപിടിച്ച ചരക്ക് കപ്പലിലെ ജീവനക്കാരെ നാവികസേനയുടെ ഐഎന്‍എസ് സൂറത്തിലേക്ക് മാറ്റി. കൊളംബോയില്‍ നിന്ന് നവി മുംബയിലേക്ക് പോയ വാന്‍ഹായ് 503 എന്ന ചരക്കു കപ്പലാണ് അഗ്നിക്കിരയായത്. രക്ഷപ്പെടുത്തിയ വാന്‍ഹായ് 503ലെ 18 ജീവനക്കാരുമായി കപ്പല്‍ മംഗലാപുരത്തേക്ക് തിരിച്ചു. രാത്രി പത്തുമണിയോടെ കപ്പല്‍ മംഗലാപുരം തുറമുഖത്തെത്തിക്കും, കപ്പല്‍ എത്തിയാലുടന്‍ രക്ഷപ്പെടുത്തിയവരെ ആശുപതിയിലേക്ക് മാറ്റും.

അതേസമയം ചരക്കുകപ്പലിലെ നാല് ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം കപ്പലിലെ തീ നിയന്ത്രണാതീതമായ സ്ഥിതിയിലാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തീപിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. തീപിടിച്ചതിന് പിന്നാലെ നിരവധി കണ്ടെയ്നറുകള്‍ കടലിലേക്ക് വീണിരുന്നു. സ്ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്നറുകളില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Read more

കൊളംബോയില്‍ നിന്ന് നവി മുംബയിലേക്ക് പോയ സിംഗപ്പൂര്‍ കപ്പലില്‍ രാവിലെ 9.30ന് ആണ് സ്‌ഫോടനമുണ്ടായത്. കപ്പലിന്റെ താഴത്തെ ഡെക്കിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40ഓടെ കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീ പടരുകയായിരുന്നു.