തീ അണക്കലിന് വെല്ലുവിളി ഉയർത്തി തീയും പുകയും, കപ്പലിൽ തീ പടരുന്നു; രക്ഷാദൗത്യം അതീവ ദുഷ്കരം

കേരള തീരത്തോട് ചേർന്ന് തീപിടിച്ച ചരക്ക് കപ്പലായ വാൻഹായ് 503 ലെ രക്ഷാദൗത്യം ദുഷ്കരം. തീ അണക്കലിന് വെല്ലുവിളി ഉയർത്തി തീയും പുകയും നിൽക്കുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം ദുഷ്കരമായിരിക്കുന്നത്. കപ്പലിൽ തീ പടർന്ന് പിടിക്കുകയാണ്. അതേസമയം കാണാതായ നാലുപേർക്കുള്ള തിരച്ചിൽ തുടരുകയാണ്.

തീപടരുന്ന കപ്പൽ ഒരേസ്ഥലത്ത് നിലനിൽക്കുകയാണ്. നിയന്ത്രണ വിധേയമല്ലെങ്കിലും കപ്പില്‍ മുങ്ങുന്നില്ല. അതേസമയം രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യമുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്റ്റർ ദൗത്യത്തിന് എത്ര കപ്പലുകൾ വേണമെന്ന് അറിയിക്കും. അഗ്നിരക്ഷാ സേന ദൗത്യം തുടരുകയാണ്. ഹൈ പവർ ജെറ്റ് സ്പ്രേകൾ ഉപയോഗിച്ച് കൂളിംഗ് ഉറപ്പാക്കും എന്നാണ് വിവരം. ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നത് തുടരുകയാണ്.

അതേസമയം തീപിടിച്ച ചരക്ക് കപ്പലായ വാൻഹായ് 503 ലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത് അപടകരമായ വസ്തുക്കളാണെന്ന് റിപ്പോർട്ട്. ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങും. അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

ഇന്നലെ ഉച്ചയോടെയാണ് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പൽ ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റർ മാറി ഉൾക്കടലിലാണ് തീപിടിച്ചത്. സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് സംഭവസ്ഥലത്ത് ഉള്ളത്.

Read more