നിര്‍ബന്ധിത ജോലി പത്ത് മണിക്കൂറാക്കി ആന്ധ്രപ്രദേശ്; കൂടുതല്‍ നിക്ഷേപങ്ങളെയും വ്യവസായങ്ങളെയും ആകര്‍ഷിക്കാനെന്ന് നായിഡു സര്‍ക്കാര്‍; തുറന്നെതിര്‍ത്ത് തൊഴിലാളി സംഘടനകള്‍

തൊഴില്‍ സമയങ്ങള്‍ പൊളിച്ചെഴുതി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും നിര്‍ബന്ധിത ജോലി സമയം ഒമ്പതില്‍നിന്ന് പത്ത് മണിക്കൂറായി ഉയര്‍ത്തി. ഇതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ നിക്ഷേപങ്ങളെയും വ്യവസായങ്ങളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. .

ഈ നീക്കം തൊഴിലാളികളെ അടിമകളാക്കി മാറ്റാനുള്ള ശ്രമമാണെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. സെക്ഷന്‍ 55 പ്രകാരം അഞ്ച് മണിക്കൂര്‍ ജോലിക്ക് ഒരു മണിക്കൂര്‍ വിശ്രമം ഉണ്ടായിരുന്നു, അത് ഇപ്പോള്‍ ആറ് മണിക്കൂറാക്കി മാറ്റി. നേരത്തേ ഓവര്‍ടൈം 75 മണിക്കൂര്‍വരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

ഇപ്പോള്‍ 144 മണിക്കൂറായി വര്‍ധിപ്പിച്ചു. ഇനി 144 മണിക്കൂര്‍ ജോലി ചെയ്താല്‍ മാത്രമേ തൊഴിലാളികള്‍ക്ക് അധിക വേതനം ലഭിക്കൂ. രാത്രി ഷിഫ്റ്റ് നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സ്ത്രീകളെ ഈ ഷിഫ്റ്റിലേക്ക് കൊണ്ടുവരാനാണ് ഈ നീക്കം. നേരത്തെ സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ അനുവാദമില്ലായിരുന്നു. ഇതും മാറ്റിയെഴുതിയിട്ടുണ്ട്.