"ശബരിമല കേസിൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ എല്ലാ വിശ്വാസങ്ങളുടെയും ആചാരത്തെ ബാധിക്കുന്നതാണ്": ശശി തരൂർ

ശബരിമല കേസ് ഒരു വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് ശശി തരൂർ എം.പി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തരൂർ അഭിപ്രായം രേഖപ്പെടുത്തിയത്.

“ശബരിമല പ്രശ്നം ഒരു വലിയ ബെഞ്ചിലേക്ക് റഫർ ചെയ്യാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ എല്ലാ വിശ്വാസങ്ങളുടെയും ആചാരത്തെ ബാധിക്കുന്നു.” ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

ശബരിമല കേസിൽ സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട ബെഞ്ച് ഏഴംഗ വിശാല ബെഞ്ചിന് വിട്ടിരുന്നു. ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമാനമായ എല്ലാ കേസുകളും വിശാല ബെഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത് വരെ ശബരിമലയിൽ യുവതീപ്രവേശനം സാധ്യമാക്കിയ വിധി നിലനിൽക്കും.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിലേക്ക് അനുവദിക്കണമോ എന്ന ചോദ്യം വലിയ ചർച്ചയുടെ ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ പള്ളികളിലെ പ്രവേശനവും, പാർസി സ്ത്രീകളെ മതപരമായ ആചാരത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതും ദാവൂദ് ബോഹ്റ സമുദായത്തിൽ സ്ത്രീകളുടെ ചേലാകർമ്മത്തിന്റെ നിയമസാധുത പോലുള്ള വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ കക്ഷികൾക്കും പുതിയ അവസരങ്ങൾ നൽകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.