സുപ്രീംകോടതി അഭിഭാഷകയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍; കൃത്യത്തിന് ശേഷം 36 മണിക്കൂര്‍ ഒളിച്ചിരുന്നത് കൊല നടന്ന ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍

സുപ്രീംകോടതി അഭിഭാഷകയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. അഭിഭാഷകയായ രേണു സിന്‍ഹ(61) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന നോയിഡ സെക്ടര്‍ 30ലെ ബംഗ്ലാവില്‍ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി നിതിന്‍നാഥ് സിന്‍ഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാവ് വില്‍ക്കുന്നതിനെപ്പറ്റി ഇരുവരും തമ്മില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വീടിനുളളിലെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു രേണു സിന്‍ഹയുടെ മൃതദേഹം കണ്ടെത്തിയത്. രേണു സിന്‍ഹയെ രണ്ട് ദിവസമായി സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബംഗ്ലാവില്‍ എത്തിയ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ നിതിന്‍നാഥ് സിന്‍ഹയെ കാണാതായതോടെ പൊലീസിന് സംശയമുയര്‍ന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ ട്രാക്ക് ചെയ്തപ്പോള്‍ അവസാന ലൊക്കേഷന്‍ ബംഗ്ലാവ് തന്നെയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത്.