തമിഴ്‌നാട്ടില്‍ തുടര്‍ക്കഥയായി ദുരഭിമാനക്കൊല; ദളിത് യുവാവിനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ ചുട്ടുകൊന്നു; പിതാവും ബന്ധുക്കളും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല തുടര്‍ക്കഥയാകുന്നു. തമിഴ്‌നാട് തഞ്ചാവൂരില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ അച്ഛന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ പിടിയിലായി. തഞ്ചാവൂര്‍ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ 31ന് ആയിരുന്നു ഐശ്വര്യയുടെയും നവീന്റെയും വിവാഹം. സഹപാഠികളായിരുന്നു ഇരുവരും. നവീന്‍ തിരുപ്പൂരിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വിവാഹം നടന്നത്. വിവാഹ ശേഷം ഇരുവരും വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് താമസം മാറി.

ജനുവരി 2ന് മകളെ കാണാനില്ലെന്ന് കാട്ടി ഐശ്വര്യയുടെ പിതാവ് പെരുമാള്‍ പല്ലടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ഐശ്വര്യയെയും നവീനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. നവീനെ ഭീഷണിപ്പെടുത്തിയ പൊലീസ് ഐശ്വര്യയെ പിതാവിനൊപ്പം അയച്ചു.

അഞ്ച് ദിവസങ്ങള്‍ക്ക് ശേഷംപെണ്‍കുട്ടിയുടെ സുഹൃത്ത് നവീനെ വിളിക്കുകയും ഐശ്വര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നവീന്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കേസില്‍ പ്രതികളായ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.