ദളിത് യുവതിയെ വിവാഹം കഴിച്ചു, യുവാവിന്റെ കുടുംബത്തിന് സമൂഹ വിലക്ക്

കര്‍ണ്ണാടക ചിക്കമംഗളൂരില്‍ ദളിത് യുവതിയെ വിവാഹം കഴിച്ചയുവാവിന്റെ കുടുംബത്തിന് സമൂഹ വിലക്ക്. ലിംഗദഹള്ളിക്ക് സമീപം സഹ്യാദ്രിപുരയില്‍ താമസിക്കുന്ന സോമശേഖര്‍ എന്നയാളുടെ കുടുംബത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപ്പാര്‍ സമുദായത്തിലെ സോമശേഖര്‍ അതേ ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമുദായ നേതാക്കള്‍ കുടുംബത്തെ വിലക്കിയത്.

വിവാഹത്തിന് ശേഷം ദമ്പതികള്‍ ജോലി സംബന്ധമായി ബെംഗളൂരുവിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ തിരികെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. ഇതോടെ ഗ്രാമത്തിലെ സവര്‍ണ നേതാക്കള്‍ കുടുംബത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയുകയും, കുടുംബാംഗങ്ങളില്‍ നിന്ന് പൂജാദ്രവ്യങ്ങള്‍ സ്വീകരിക്കരുതെന്ന് പുരോഹിതനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇവരുടെ കുടുംബത്തോട് സംസാരിച്ചാല്‍ 5,000 രൂപ പിഴ ചുമത്തുമെന്ന് മറ്റ് കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീടിന്റെ പറമ്പുകള്‍ക്ക് ചുറ്റും വേലികള്‍ സ്ഥാപിച്ചു. ഗ്രാമോത്സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സോമശേഖറിന്റെ കുടുംബാംഗങ്ങളെ വിലക്കിയിരിക്കുകയാണ്.

ഇതേ തുടര്‍ന്ന് സോമശേഖറും ബജ്റംഗ്ദള്‍ നേതാവ് തുടുക്കൂര്‍ മഞ്ജുവും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി.ആര്‍ രൂപയെ കണ്ട് പരാതി നല്‍കി. സംഭവത്തില്‍ ഇടപെട്ട് നീതി തങ്ങളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സോമശേഖര്‍ ആവശ്യപ്പെട്ടു.