ഹരിയാനയില്‍ കലാപം; നാല് പേര്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ, ഇന്റര്‍നെറ്റ് വിഛേദിച്ചു

ഹരിയാനയിലെ ഗുരുഗ്രാമില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെതുടര്‍ന്ന് നുഹ്, ഗുരുഗ്രാം, പല്‍വാല്‍, ഫരിദാബാദ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മേഖലയില്‍ ബുധനാഴ്ച വരെ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

ഘോഷ യാത്ര ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ഷേത്രത്തില്‍ അഭയം തേടിയ 3000ത്തിലധികം പേരെ മോചിപ്പിച്ചു. പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. ചൊവ്വാഴ്ച 11 മണിക്ക് നൂഹില്‍ ഇരു സമുദായങ്ങളുടെയും പ്രതിനിധികള്‍ യോഗം ചേരും.