ഇന്ധനവില; ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ യോഗം ഇന്ന് ലക്‌നൗവില്‍ ചേരും. 45-ാമത് ജി.എസ്.ടി കൗൺസിൽ യോഗമാണ് ഇന്ന് നടക്കുന്നത്. കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ ഓഫ്‌ലൈന്‍ യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമോ എന്ന് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. ജി.എസ്.ടിയില്‍ ഉൾപ്പെടുത്തുന്നത് എത്രകാലം നീട്ടിക്കൊണ്ട് പോകാനാകുമെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. പെട്രോളും ഡ‍ീസലും എപ്പോൾ ജി.എസ്.ടി പരിധിക്ക് കീഴിലാക്കാൻ പറ്റുമെന്ന കാര്യത്തിൽ ഒരു സമയപരിധിയെങ്കിലും തീരുമാനിക്കാനാകും കേന്ദ്ര ശ്രമം. ജി.എസ്.ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് സമിതിയിൽ ഉള്ള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം.

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലേ എന്ന് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആറാഴ്ചക്കകം വിഷയത്തില്‍ നിലപാടറിയിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം.

അതേസമയം ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാവും. അതിനാൽ കേരളം,  പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.