കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ക്രിമിനല്‍ നടപടി; ജനാധിപത്യ രാജ്യമാണെന്ന ആശയം നുണയെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ആശയം നുണയാണെന്ന് രാഹുല്‍ ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തിനെതിരെ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം കോണ്‍ഗ്രസിനെതിരെയുള്ള ക്രിമിനല്‍ നടപടിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല. ഇന്ത്യന്‍ ജനാധിപത്യത്തെ കൂടിയാണ്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍ അവയൊന്നും സംഭവത്തില്‍ പ്രതികരിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ് നടക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തിന് പിന്നിലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.