എം എഫ് ഹുസൈന്റെ ചിത്രം രണ്ടു കോടിക്ക് വാങ്ങാന്‍ നിര്‍ബന്ധിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ ഇഡിക്ക് മൊഴി നല്‍കി റാണാ കപൂര്‍

കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിക്കെതിരെ ഇഡിക്ക് മൊഴി നല്‍കി യെസ് ബാങ്ക് കേസില്‍ അറസ്റ്റിലായ മുന്‍ ചെയര്‍മാന്‍ റാണാ കപൂര്‍. എം എഫ് ഹുസൈന്റെ ചിത്രം രണ്ടു കോടി രൂപയ്ക്ക് പ്രിയങ്ക ഗാന്ധിയില്‍ നിന്ന് വാങ്ങാന്‍ കോണ്‍ഗ്രസ് നേതാവായ മുരളി ദേവ്‌റ നിര്‍ബന്ധിച്ചുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

ചിത്രം വാങ്ങുകയാണെങ്കില്‍ പത്മഭൂഷണ്‍ നേടാന്‍ സഹായം ലഭിക്കുമെന്നും മുരളി ദേവ്‌റ പറഞ്ഞതായും റാണാ കപൂര്‍ മൊഴി നല്‍കി. എന്നാല്‍ ചിത്രം വാങ്ങിയ തുക സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുകയായിരുന്നു. പത്മപുരസ്‌കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞുവെന്ന് ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യെസ് ബാങ്ക് സഹസ്ഥാപകന്‍, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍മാരായ കപില്‍, ധീരജ് വാധവന്‍ എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും മുരളി ദേവ്‌റക്കുമെതിരെയുള്ള മൊഴികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മുരളി ദേവ്‌റയുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് കോടി രൂപയുടെ ചെക്ക് നല്‍കിയരുന്നു. പെയിന്റ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചതായി മുരളി ദേവ്‌റയുടെ മകന്‍ മിലിന്ദ് ദേവ്‌റ തന്നോട് പറഞ്ഞിരുന്നതായും റാണ കപൂര്‍ വെളിപ്പെടുത്തി.

Read more

സോണിയ ഗാന്ധിയുടെ ചികിത്സക്ക് വേണ്ടി കൃത്യസമയത്ത് സഹായിച്ചെന്നും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞിരുന്നെന്നും റാണാ കപൂര്‍ ഇഡിയോട് വ്യക്തമാക്കിയിരുന്നു. ചിത്രം വാങ്ങാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും മിലിന്ദ് ദേവ്‌റ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രണ്ട് കോടി നല്‍കി ചിത്രം വാങ്ങിയതെന്നും റാണ പറഞ്ഞതായും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.