മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അവരറിയാതെ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു അക്കൗണ്ട് ഉടമയെ തേടി ബംഗലൂരു പൊലീസ്. ബാംഗ്ലൂര്‍ മെട്രോ ക്ലിക്ക്‌സ് @മെട്രോ ചിക്‌സ് എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടാണ് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി നിയമവിരുദ്ധമായി പ്രചരിപ്പിച്ചത്. യാത്രികരറിയാതെ പല അടിക്കുറുപ്പുകളില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ കാണാന്‍ ഇന്‍സ്റ്റ പേജില്‍ ആറായിരത്തിലധികം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്.

ഇതേ പേജുമായി ബന്ധപ്പെട്ടുള്ള ടെലഗ്രാം ചാനല്‍ സ്പീഡി വീഡി 123യ്്ക്ക് 11,88 സബ്‌സ്‌ക്രൈബര്‍മാരും ഉണ്ടായിരുന്നു. 13 വീഡിയോകളും പേജിലുണ്ടായിരുന്നു.’സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു’ എന്നിങ്ങനെ അടിക്കുറിപ്പുകളോടെയാണ് വീഡിയോകള്‍ പങ്കുവെച്ചിരുന്നത്. സ്ത്രീകളെ അവര്‍ അറിയാതെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തി പേജില്‍ പങ്കുവെക്കുകയായിരുന്നു പേജ് അഡ്മിന്‍ ചെയ്തിരുന്നത്. മെട്രോയുടെ കോച്ചുകള്‍ക്കുള്ളില്‍നിന്നും പ്ലാറ്റ്ഫോമില്‍നിന്നുമൊക്കെ യുവതികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരുന്നു.

വലിയൊരു ശതമാനം വരുന്നതാണ് ഇത്തരത്തില്‍ മനോവൈകല്യം ഉള്ളവരുടെ നിരയെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്ന പിന്തുണ. ബംഗലൂരു മെട്രോയില്‍ ഇത്തരത്തില്‍ സ്ത്രീകളുടെ സ്വകാര്യത മാനിക്കാതെ ആരാണ് ഇത്തരത്തില്‍ വീഡിയോ പകര്‍ത്തിയതെന്ന് അറിയാന്‍ പൊലീസ് അന്വേഷണം തുടങ്ങി. എക്സിലെ ഒരു ഉപയോക്താവാണ് ബാംഗ്ലൂര്‍ മെട്രോ ക്ലിക്ക്സ് (@മെട്രോ ചിക്ക്സ്) എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇത്തരമൊരു കാര്യം നടക്കുന്നുണ്ടെന്ന് ബെംഗളൂരു പൊലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡിസിപി ലോകേഷ് ബി ജഗലസര്‍ അറിയിച്ചു.

Read more

സംഭവം കൈവിട്ടുപോയെന്ന് മനസിലായതോടെ പേജ് ഉടമ വീഡിയോ ഡിലീറ്റ് ചെയ്തുകഴിഞ്ഞു. ടെലഗ്രാം അക്കൗണ്ട് നിലവില്‍ ലഭ്യവുമല്ല. സംഭവം വിവാദമായതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.