പാര്‍ലമെന്‍റില്‍ വിദ്വേഷ പ്രസംഗം നടത്തിയ രമേഷ് ബിധുരിക്ക് പുതിയ പദവി നല്‍കി ബിജെപി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോംഗ് മണ്ഡലത്തിന്‍റെ ചുമതലയാണ് ബിധുരിക്ക് ബിജെപി നൽകിയത്. ബിധുരിക്ക് പുതിയ ചുമതല നൽകിയതിലൂടെ നിയമത്തേയും ജനങ്ങളേയും ബിജെപി വെല്ലുവിളിക്കുയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു.
ബിധുരിയുടെ ആഭാസം ബിജെപി അംഗീകരിച്ചതിന്‍റെ തെളിവാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവ മൊയ്ത്രയും പ്രതികരിച്ചു. പാർലമെന്റിലെ ചന്ദ്രയാന്‍-3ന്റെ വിജയ ചര്‍ച്ചകള്‍ക്കിടെയായിരുന്നു ബിഎസ്പി നേതാവ് ഡാനിഷ് അലിക്കെതിരെ രമേശ് ബിധൂരിയുടെ ആക്ഷേപ പരാമര്‍ശം. ഡാനിഷ് അലി തീവ്രവാദിയും സുന്നത്ത് ചെയ്തവനുമാണ്,സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളും ഡാനിഷ് അലിക്കെതിരെ ബിജെപി എംപി ബിധൂരി നടത്തി. ‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറഞ്ഞത്.
രമേഷ് ബിധുരിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്. സംഭവത്തിൽ സ്പീക്കര്‍ ഓം ബിര്‍ള രമേശ് ബിധൂരിയക്ക് താക്കീത് നല്‍കിയിരുന്നു. ഈ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. പിന്നാലെ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ച് രംഗത്ത് വരികയും ചെയ്തു.
Read more
എന്നാൽ ബിധുരിക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്നാണ് പുതിയ ചുമതല നൽകിയതിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം ഗുജ്ജറുകളും, മുസ്ലീംങ്ങളും നിര്‍ണ്ണായക വോട്ടുബാങ്കുകളാകുന്ന ടോങ്കില്‍ ബിധുരിയുടെ നിലപാട് ഗുജ്ജര്‍ വിഭാഗത്തിന്‍റെ വോട്ടുകള്‍ ഏകീകരിക്കാന്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ മണ്ഡലമാണ് ടോംഗ്.