കാമുകിയെ തേടി ഭർത്താവ് പോയത് യുക്രൈനിലേക്ക്; മനം നൊന്ത് ജീവനൊടുക്കി ഭാര്യ, പരാതിയിൽ നടപടിയെടുത്ത് പൊലീസ്

വിവാഹേതര ബന്ധങ്ങൾ എല്ലാക്കാലത്തും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. സൂക്ഷിച്ച് , പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ തീക്കളിയാകും. അത്തരത്തിൽ കൈവിട്ട് പോയ സംഭവമാണ് ഇപ്പോൾ മുബൈയിൽ നിന്നും പുറത്തുവരുന്നത്. ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. ഭാര്യയുടെ മരണവിവരം അറിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

മുംബൈ കല്യാണില്‍ താമസിക്കുന്ന 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. ഇവരുടെ ഭർത്താവ് പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്. നിതീഷ് നേരത്തെ യുക്രൈനില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കാജളിന്റെ കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നിതീഷിന് വിദേശവനിതയുമായി ബന്ധമുള്ള വിവരം കാജള്‍ അറിയുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം കാജള്‍ അറിഞ്ഞത്. ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നും ഇനി ജോലിയുടെ ഭാഗമായി യുക്രൈനിലേക്ക് പോകരുതെന്നും കാജള്‍ നിതീഷിനോട് ആവശ്യപ്പെട്ടുിരുന്നു.

എന്നാല്‍ നവംബര്‍ എട്ടിന് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതീഷ് യുക്രൈനിലേക്ക് പോകുകയായിരുന്നുവെന്ന് കാജളിന്റെ പിതാവ് സുരേന്ദ്ര സാവന്ദ് പൊലീസിനോട് പറഞ്ഞു. തിരികെ നാട്ടിലേക്കില്ലെന്ന് നിതീഷ് കാജളിനെ അറിയിച്ചു. ഇത് അമ്മയോട് പറഞ്ഞ ശേഷമാണ് കാജൾ വീടിനകത്ത് തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുമെന്ന സൂചനയിൽ കാജൾ അടുത്ത സുഹൃത്തുക്കൾക്കും മെസേജ് അയച്ചിരുന്നു.

നിതീഷ് ഉപേക്ഷിച്ച് പോയതിന്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാണിച്ച് കാജളിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നിതീഷ് അയച്ച മെസേജുകളും,വിദേശവനിതയുമായുള്ള ബന്ധവുമെല്ലാം പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കല്യാണിലെ വീട്ടിൽ നിന്ന് നിതീഷ് നായരെ അറസ്റ്റ് ചെയ്തത്.