തമിഴ്‌നാട്‌ ഉള്‍പ്പെടെ 57 രാജ്യസഭാ സീറ്റുകളില്‍ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പും വോട്ടെണ്ണലും ജൂണ്‍ പത്തിന്

തമിഴ്‌നാട് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഴിവ് വരുന്ന 57 സീറ്റുകളിലക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ പത്തിനാണ് വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണലും നടക്കും.

ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന, ആന്ധ്ര പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ പതിനഞ്ച് സംസ്ഥാനങ്ങളിലെ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 24ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കും.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത്.11 സീറ്റാണ് ഉത്തര്‍പ്രദേശില്‍ ഒഴിവ് വരുക. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമായി ആറ് സീറ്റ് വീതവും ഒഴിവുണ്ട്. കഴിഞ്ഞമാസം രാജ്യസഭയില്‍ ബിജെപിയുടെ അംഗ സംഖ്യ 100 കടന്നിരുന്നു. 245 അംഗങ്ങളാണ് ബിജെപിക്കുള്ളത്. നാഗാലാന്റ്, ത്രിപുര, അസം എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് രാജ്യസഭയിലെ അംഗബലം 101 ആയി വര്‍ദ്ധിച്ചത്.

കാലാവധി പൂര്‍ത്തിയാകുന്ന കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് വീണ്ടും രാജ്യസഭയിലേയ്ക്ക് അവസരം ലഭിക്കും. അല്‍ഫോണ്‍സ് കണ്ണന്താനം, പി ചിദംബരം, ജയറാം രമേശ്, അംബികാ സോണി, കപില്‍ സിബല്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കും.