സാമ്പത്തിക പ്രതിസന്ധി രൂക്ഷം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളം വെട്ടിക്കുറച്ച് ഹിമാചല്‍ സര്‍ക്കാര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ ശമ്പളത്തില്‍ 50 ശതമാനവും മന്ത്രിമാരുടേതില്‍ 30 ശതമാനവും എംഎല്‍എമാരുടെ ശമ്പളത്തില്‍ 20 ശതമാനവുമാണ് കുറവു വരുത്തിയത്.

ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ കുറവു വരുത്തി. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരുടെ ശമ്പളത്തില്‍ 30 ശതമാനവും വകുപ്പ് മേധാവികളുടേതില്‍ 20 ശതമാനവും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രത്തില്‍ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന എണ്ണായിരം കോടി രൂപയുടെ നഷ്ടം നികത്താനാണ് ആറ് മാസത്തേക്ക് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ എന്നിവയോടും ഇതേ മാതൃക പിന്തുടരാന്‍ ഹിമാചല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.