'ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്, പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് കാരണം കാണിക്കണം'; വിനേഷ് ഫോഗട്ടിന് നോട്ടീസ് നൽകി ഗുസ്തി ഫെഡറേഷന്‍

പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ്‌ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. 2026 ജൂണ്‍ വരെ ഒരു മത്സരത്തില്‍ പോലും പങ്കെടുക്കാനാകില്ലെന്നും 15 പേജുള്ള നോട്ടീസില്‍ പറയുന്നു. നിലവില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് വിനേഷ് ഫോഗട്ട്.

ഫൈനലിലെത്തിയ ശേഷം ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടതിനും ഉത്തേജകവിരുദ്ധ നടപടികള്‍ പാലിക്കാത്തതിനും താരത്തിനോട് ഇപ്പോള്‍ ഫെഡറേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഞായറാഴ്ച ദേശീയ ഓപ്പണ്‍ റാങ്കിങ് ഗസ്റ്റി ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെയായിരുന്നു വിനേഷിന് തിരിച്ചടിയെന്നോണം ഫെഡറേഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള യോഗ്യതാ ടൂര്‍ണമെന്റ് കൂടിയാണിത്.

Read more

2024 പാരീസ് ഒളിമ്പിക്സില്‍ വിനേഷ് ഫൈനലിലെത്തിയെങ്കിലും മത്സര ദിവസം രാവിലെ ഭാരം എടുത്തപ്പോള്‍ 100 ഗ്രാം അധികമായതിനാല്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. വിവാദങ്ങള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്തു. പാരീസ് ഒളിമ്പിക്‌സ് അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് 2028 ഒളിമ്പിക്സ് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് തിരിച്ചുവരികയാണെന്ന് വിനേഷ് ഈയിടെ പ്ര ഖ്യാപിച്ചിരുന്നു.