കൂലി ചോദിച്ചത് ഇഷ്ടമായില്ല; യു.പിയില്‍ ദളിത് ബാലനെ കൊണ്ട് കാലു നക്കിച്ചു

ഉത്തര്‍പ്രദേശില്‍ ദളിത് ബാലന് നേരെ ഉയര്‍ന്ന ജാതിക്കാരുടെ ക്രൂരത. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും കാലില്‍ നക്കിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ുണ്ട്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.

മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ അമ്മ വയലില്‍ ജോലി ചെയ്യുന്നയാളാണ്. അമ്മ ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ച് ചെന്നതിനാണ് കുട്ടിക്കു നേരെ ആക്രമണമുണ്ടായത്. ഏപ്രില്‍ 10നാണ് സംഭവം. ഇതിന്റെ 2 മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. താക്കൂര്‍ എന്ന വിഭാഗത്തില്‍പ്പെട്ട ആളുകളാണ് മര്‍ദ്ദിച്ചത്.

കുട്ടിയെക്കൊണ്ട് ഏത്തമിടിയിക്കുകയും ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പിന്നീട് ബൈക്കിലിരിക്കുന്ന ഒരാളുടെ കാല്‍ നക്കിക്കുകയും ഇനി ഈ തെറ്റ് ആവര്‍ത്തിക്കുമോയെന്നും ചോദിക്കുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ കഞ്ചാവ് വില്‍പ്പനക്കാരനെയാണ് പിടികൂടിയതെന്നാണ് പ്രതികള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന പൊലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാര്‍, ഹൃതിക് സിംഗ്, അമന്‍ സിംഗ്,യഷ് പ്രതാപ് എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍.