അയൽക്കാർ തമ്മിലുള്ള തർക്കം; വിചിത്ര വിധി പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി

പ്രതിക്കും പരാതിക്കാരനും ഒറ്റ വിധി പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി. അയൽക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇരുക്കൂട്ടർക്കും ഒരേ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുകൂട്ടരും 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കണമെന്നതാണ് വിധി. ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗാണ് വിധി പ്രഖ്യാപിച്ചത്.

വിധി വന്ന് 10 ദിവസത്തിനുള്ളിൽ ഡൽഹി ജൽ ബോർഡ് ടീം അംഗം അജയ് ഗുപ്തയെ കാണണമെന്നും ഗുപ്തയുടെ ഉപദേശത്തിനും മേൽനോട്ടത്തിനും കീഴിൽ ഇരുകൂട്ടരും 45 ദിവസം യമുന നദി വൃത്തിയാക്കണമെന്നും പ്രതിയോടും പരാതിക്കാരനോടും ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗ് ആവശ്യപ്പെട്ടു.

ശുചീകരണ പ്രവർത്തനങ്ങളിൽ തൃപ്തരായ ശേഷം പ്രതികൾക്കും പരാതിക്കാർക്കും ജൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുമെന്ന് ഹൈക്കോടതി അറിയിച്ചു. ഈ നടപടി രണ്ടു മാസത്തിനകം പൂർത്തിയാക്കണം. ഈ വ്യവസ്ഥ പാലിക്കുമെന്ന ഇരുകൂട്ടരുടെയും ഉറപ്പിനെ തുടർന്ന് ആക്രമണം, വഴക്ക്, പീഡനം. തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2022 ഫെബ്രുവരിയിൽ ജയ്ത്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

Read more

കഴിഞ്ഞ ദിവസം ഡൽഹിയിൽ രണ്ട് അയൽവാസികൾ തമ്മിൽ വഴക്കുണ്ടാകുകയും ഇരുകൂട്ടരും പരസ്പരം ആക്രമിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിഷയം കോടതിയിലെത്തുകയും ഇരുകൂട്ടരും ഒത്തുതീർപ്പിന് സമ്മതിക്കുകയും ചെയ്തതോടെയാണ് കോടതിയുടെ നിർദ്ദേശം.