2,000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി നീട്ടി; ഒക്ടോബര്‍ 7 വരെ സമയം; 93 ശതമാനം നോട്ടുകളും തിരികെ എത്തിയെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 7 വരെ നീട്ടിയതായി റിസര്‍വ് ബാങ്ക്. രണ്ടായിരം രൂപ നോട്ടുകള്‍ തിരികെ വിളിക്കാനുള്ള നടപടി വിജയകരമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കുമെന്നായിരുന്നു റിസര്‍വ് ബാങ്ക് നേരത്തേ അറിയിച്ചിരുന്നത്.

മെയ് 19ന് ആയിരുന്നു 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 3.42 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. സെപ്റ്റംബര്‍ 1ന് തന്നെ ഇതില്‍ 93 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകള്‍ വഴി നോട്ടുകള്‍ മാറുന്നതിനുള്ള സൗകര്യം ലഭ്യമാക്കി. അതേ സമയം നോട്ടിന്റെ നിയമ പ്രാബല്യം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

20,000 രൂപ വരെ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്. നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ തിരിച്ചറിയല്‍ രേഖകളോ ആവശ്യമില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. അക്കൗണ്ടില്ലാത്ത ഒരാള്‍ക്ക് പോലും തിരിച്ചറിയല്‍ രേഖയില്ലാതെ ഏത് ബാങ്ക് ശാഖയിലും നോട്ടുകള്‍ മാറ്റി വാങ്ങാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.