ദാരാ സിംഗ് ചൗഹാൻ, ബിജെപി വിട്ട മൂന്നാമത് യുപി മന്ത്രി,സമാജ്‌വാദി പാർട്ടിയിൽ ചേർന്നു

അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ആഴ്ച പാർട്ടി വിടുന്ന മൂന്ന് മന്ത്രിമാർ ഉൾപ്പെടെ ഒരു ഡസനോളം മുൻ ബിജെപി എംഎൽഎമാരിൽ ഒരാളായ ദാരാ സിംഗ് ചൗഹാൻ ഞായറാഴ്ച അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു.

ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടിരിക്കുന്ന അപ്‌നാദൾ എംഎൽഎ ആർകെ വർമയും ഇന്ന് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു.

“ഞാൻ ദാരാ സിംഗ് ചൗഹാനെയും ആർകെ വർമ്മയെയും സ്വാഗതം ചെയ്യുന്നു. ഇത് (2022 ലെ തിരഞ്ഞെടുപ്പ്) ഡൽഹിയിലെയും ലഖ്‌നൗവിലെയും ഇരട്ട എൻജിൻ സർക്കാരുമായുള്ള പോരാട്ടമാണ് (കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബിജെപിയെക്കുറിച്ചുള്ള പരാമർശം). ‘തകർക്കലിന്റെ രാഷ്ട്രീയം’ മാത്രമേ അവർ ചെയ്തിട്ടുള്ളൂ. ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും,” അഖിലേഷ് യാദവ് പറഞ്ഞു.

ലോക്‌സഭാ, രാജ്യസഭാ എംപിയായും സേവനമനുഷ്ഠിച്ചിട്ടുള്ള പിന്നോക്ക വിഭാഗം നേതാവായ ദാരാ സിംഗ് ചൗഹാൻ ബുധനാഴ്ച രാജിവെക്കുന്നതുവരെ മുഖ്യമന്ത്രി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ പരിസ്ഥിതി, വനം മന്ത്രിയായിരുന്നു.

ദാരാ സിംഗ് ചൗഹാന്റെയും മറ്റ് എംഎൽഎമാരുടെയും രാജി അധികാരം നിലനിർത്താനുള്ള ബിജെപിയുടെ ശ്രമത്തിന്‌ കനത്ത തിരിച്ചടിയാണ്. യാദവ ഇതര ഒബിസി വോട്ടുകളെയാണ് 2017-ൽ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിനെ പരാജയപ്പെടുത്താൻ ബി.ജെ.പി ആശ്രയിച്ചത്.

യുപിയിലെ പിന്നോക്ക വിഭാഗങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ചതിന് ദാരാ സിംഗ് ചൗഹാൻ ബി.ജെ.പി.യെ കുറ്റപ്പെടുത്തി. പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാരിന്റെ അടിച്ചമർത്തൽ സമീപനം തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read more

മുൻ മന്ത്രിയും പ്രധാന ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയാണ് യു.പിയിൽ ബി.ജെ.പിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിന് തുടക്കം കുറിച്ചത്. യുപിയിലെ ബിജെപി സർക്കാർ പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സ്വാമി പ്രസാദ് മൗര്യ രാജി വച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. സ്വാമി പ്രസാദ് മൗര്യക്ക് പിന്നാലെ മറ്റൊരു മുൻ മന്ത്രി ധരം സിംഗ് സൈനിയും ബി.ജെ.പി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു.