കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് സി.പി.ഐ; ഏഴ് നിയമസഭാ സീറ്റുകളില്‍ സൗഹൃദ മത്സരം; 19 സീറ്റില്‍ മത്സരിച്ച് സി.പി.എം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) പിന്തുണയ്ക്കും. കര്‍ണാടക കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് രണ്‍ദീപ് സുര്‍ജേവാലയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകത്തില്‍ ഏഴ് നിയമസഭാ സീറ്റുകളില്‍ മാത്രമാണ് സി.പി.ഐ മത്സരിക്കുന്നതെന്നും അവിടങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദ മത്സരമായിരിക്കും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപാധികളില്ലാതെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സി.പി.ഐ സമ്മതിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 215 സീറ്റുകളില്‍ സി.പി.ഐ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ നിരുപാധികം സഹായിക്കാനാണ് സി.പി.ഐ ആഗ്രഹിക്കുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

സിപിഎം ഇത്തവണ മത്സരിക്കുന്നത് നാലിടത്ത് മാത്രമാണ്. കഴിഞ്ഞതവണ 19 സീറ്റില്‍ മത്സരിച്ചിരുന്നു. മുന്നണിയായിട്ടല്ലെങ്കിലും വിജയസാധ്യതയുള്ള മൂന്നിടത്ത് സിപി എമ്മിനെ ജനതാദള്‍ എസ് പിന്തുണയ്ക്കുന്നുണ്ട്.

സിപിഎം മൂന്നുതവണ ജയിച്ച, ചിക്കബല്ലാപുര്‍ ബാഗേപ്പള്ളിയില്‍ ഉള്‍പ്പെടെയാണ് ജനതാദള്‍ പിന്തുണയോടെ മത്സരിക്കുന്നത്. ജില്ലാ സെക്രട്ടറിയറ്റംഗവും ഡോക്ടറുമായ ഡോ. എ അനില്‍കുമാറാണ് ഇവിടെ പാര്‍ടി സ്ഥാനാര്‍ഥി. സംവരണ സീറ്റായ കലബുര്‍ഗി റൂറലിലും ജെഡിഎസ് പിന്തുണയുണ്ട്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും താലൂക്ക് സെക്രട്ടറിയുമായ പാണ്ഡുരംഗ മാവിന്‍കറാണ് സ്ഥാനാര്‍ഥി. ബംഗളൂരുവിനടുത്ത് കെ ആര്‍ പുരയാണ് ജനതാദള്‍ പിന്തുണയ്ക്കുന്ന മൂന്നാമത്തെ മണ്ഡലം. സിഐടിയു നേതാവും പാര്‍ടി സോണല്‍ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡ മത്സരിക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ ബി എ ബസവരാജാണ് ഇവിടെ സിറ്റിങ് എംഎല്‍എ. 2008 വരെ വരത്തൂര്‍ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. സിപിഎം മുന്‍ കര്‍ണാടക സംസ്ഥാന സെക്രട്ടറി എസ് സൂര്യ നാരായണ റാവു ജയിച്ചിരുന്നു.

സ്വര്‍ണഖനികളുടെ നാടായ കോലാറിലെ കെജിഎഫ് മണ്ഡലത്തില്‍ ജില്ലാ കമ്മിറ്റിയംഗം പി തങ്കരാജാണ് സ്ഥാനാര്‍ഥി. 1951 മുതല്‍ 62 വരെ കമ്യൂണിസ്റ്റ് പാര്‍ടി വിജയിച്ച മണ്ഡലമാണ്. 1985ല്‍ സിപിഎമ്മിലെ ടി എസ് മണി വിജയിച്ചു. നിലവില്‍ കോണ്‍ഗ്രസ് സിറ്റിങ് സീറ്റാണ്.