18-നും 44-നും ഇടയിലുള്ളവരുടെ വാക്‌സിനേഷൻ; വ്യാപക വിമർശനം ഉയര്‍ന്നതോടെ നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നൽകണമെന്ന നിലപാട് തിരുത്തി കേന്ദ്രം. കോവിഡ് വാക്‌സിൻ സൗജന്യമായോ, സർക്കാർ കേന്ദ്രങ്ങൾ വഴി നൽകുകയോ ചെയ്യുന്ന മേഖലകളിൽ ഒരു തരത്തിലുമുള്ള ഇടപെടലുകളും ഉണ്ടാകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവര്‍ ഏതെങ്കിലും സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കണമെന്നു  കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്രം അറിയിച്ചു.

എന്നാല്‍ ഇതിനെതിരെ വ്യാപക വിമർശനം ഉയരുകയും ഉയർന്നതോടെ പ്രധാനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിലപാട് മയപ്പെടുത്തിയത്. കൊവിഡ് വാക്‌സിൻ സൗജന്യമായോ, സർക്കാർ കേന്ദ്രങ്ങൾ വഴി നൽകുകയോ ചെയ്യുന്ന മേഖലകളിൽ ഒരു തരത്തിലുമുള്ള ഇടപെടലുകളും ഉണ്ടാകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതിനെ ബാധിക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻ നിലപാട്.