രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ദ സംഘത്തിൻറെ വിലയിരുത്തൽ. സാമൂഹ്യ അകലം പാലിക്കുകയും കൃത്യമായി മാസ്‌ക് ഉപയോഗിക്കുകയും ചെയ്താല്‍ രോഗം ഫെബ്രുവരിയോടെ പൂര്‍ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി വിലയിരുത്തുന്നത്. സെപ്റ്റംബറിൽ രോഗ വ്യപാനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നതായും വിദഗ്ധ സംഘം വിലയിരുത്തുന്നു.
ഹൈദരബാദ് ഐഐടിയിലെ പ്രൊഫ. വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിലയിരുത്തൽ പ്രകാരം സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ കോവിഡ് വ്യാപനം അതിന്റെ പരമാവധിയില്‍ എത്തി. സജീവ രോഗികളുടെ എണ്ണം അപ്പോള്‍ 10.17 ലക്ഷം ആയിരുന്നു. എന്നാല്‍ പിന്നീട് രോഗികളുടെ എണ്ണം ക്രമമായി കുറയുകയായിരുന്നു.
വരുന്ന മാസങ്ങളില്‍ ശൈത്യകാലമായതു കൊണ്ടോ അല്ലെങ്കില്‍ ഉല്‍സവങ്ങള്‍ കാരണമോ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാലും കഴിഞ്ഞ മാസത്തേതിനെക്കാള്‍ കൂടില്ലെന്ന് വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് കമ്മിറ്റിയെ നിയമിച്ചത്. ഫെബ്രുവരിയോടെ രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം ഒരു കോടി ആറ് ലക്ഷമായിരിക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 75 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.
Read more
മാര്‍ച്ച് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിലും മരണം നിയന്ത്രിക്കുന്നതിലും ഫലപ്രദമായിരുന്നുവെന്നും കമ്മിറ്റി വിലയിരുത്തി. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ജൂണ്‍ മാസം രോഗികളുടെ എണ്ണം 1.4 കോടിയും മരണസംഖ്യ ഇതിനകം 26 ലക്ഷവുമായി മാറിയേനെയെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കുടിയേറ്റ തൊഴിലാളികളുടെ പലായാനം മൂലം രോഗ വ്യാപനം കാര്യമായി ഉണ്ടായിട്ടില്ലെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം. പൊതുവില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്നതാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്