കോടതികളെ കോര്‍പ്പറേറ്റുകള്‍ നിലയ്ക്ക് നിര്‍ത്തുമ്പോള്‍...സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെ പീഡനാരോപണം ഉന്നയിച്ചതിനു പിന്നില്‍ കളിച്ചത് വന്‍ കോര്‍പ്പറേറ്റുകളോ?

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പീഡനാരോപണം ഉന്നയിച്ചതിന് പിന്നില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് വേണ്ടി ഇന്ത്യയുടെ പരമോന്നത ന്യായപീഠത്തിന്റെ വിധി തിരുത്തിയതിന് പുറത്താക്കപ്പെട്ട സുപ്രീം കോടതി ഉദ്യോഗസ്ഥരുമെന്ന് സത്യവാങ്മുലം.

കടക്കെണിയിലായ ജെറ്റ് എയര്‍വെയസ് മേധാവി നരേഷ് ഗോയല്‍, ദാവുദ് ഇബ്രാഹിം എന്നിവരുടെ പേരുകളും സുപ്രീം കോടതിക്കു രഹസ്യരേഖയായി അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് “മനോരമ” പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സാമ്പത്തിക തട്ടിപ്പ് പശ്ചാത്തലമുള്ള റൊമേഷ് ശര്‍മ്മയെ കുറിച്ചും സത്യവാങ് മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ടെലികോം കമ്പനിയായ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അനില്‍ അംബാനി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് ജസ്റ്റിസ് റോഹിന്റ്ണ്‍ നരിമാന്‍ ജനുവരി ഏഴിന് നല്‍കിയ ഉത്തരവ്. എന്നാല്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ ഇത് പ്രസിദ്ധീകരിച്ചപ്പോള്‍ ഹാജരാകേണ്ടതില്ല എന്നാക്കി മാറ്റി. ഇതിന്റെ പേരില്‍ അസിസ്റ്റന്റ് രജിസ്റ്റാര്‍മാരായിരുന്ന തപന്‍ കുമാര്‍ ചക്രവര്‍ത്തി, മാനവ് ശര്‍മ്മ എന്നിവരെ സുപ്രീം കോടതിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു.

ഇരുകമ്പനികളും തമ്മിലുള്ള ഒത്തു തീര്‍പ്പ് തുകയായ 550 കോടി രൂപ നല്‍കാത്തതില്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടത്. പിന്നീട് തുക നല്‍കുന്നതിന് കോടതി നിര്‍ദ്ദേശിച്ച അന്തിമ ദിവസം സഹോദരന്‍ മുകേഷ് അംബാനി സഹായിച്ചാണ് കോടതിയില്‍ പണം കെട്ടി വെച്ചത്.

പീഡനാരോപണം ഉന്നയിച്ച സുപ്രീം കോടതി മുന്‍ ജീവനക്കാരിക്കായി ഹാജരാകാനും പത്രസമ്മേളനം സംഘടിപ്പിക്കാനും തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കഴിഞ്ഞദിവസം സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് ആണ് കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കിയത്. തനിക്കെതിരെയുള്ള പീഡനാരോപണത്തിന് പിന്നില്‍ ജൂഡീഷ്യറിയെ തകര്‍ക്കാനുള്ള ഗൂഢശ്രമമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പൊതുസമൂഹത്തോട് തുറന്നു പറഞ്ഞിരുന്നു. പിന്നീടാണ് അഭിഭാഷകന്റെ വെളിപ്പെടുത്തലുണ്ടായത്.