സിംഹങ്ങളുടെ പേരിനെ ചൊല്ലിയുള്ള വിവാദം; വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി; പേര് മാറ്റാനുള്ള നടപടി ആരംഭിച്ചതായി വനംവകുപ്പ്

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതില്‍ വിമര്‍ശനം ഉന്നയിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. അക്ബര്‍-സീത എന്നീ പേരുകള്‍ നല്‍കിയത് ശരിയായ നടപടിയല്ലെന്ന് കോടതി അറിയിച്ചു. പേര് മാറ്റി വിവാദം ഒഴിവാക്കാനാണ് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആരാണ് മൃഗങ്ങള്‍ക്ക് ഇങ്ങനെയുള്ള പേരുകള്‍ നല്‍കുന്നത്. ദൈവങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സാഹിത്യകാരന്മാരുടെയും പേരുകള്‍ നാം മൃഗങ്ങള്‍ക്ക് നല്‍കാറുണ്ടോ. എന്തിനാണ് സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നുമൊക്കെ പേരിട്ട് വിവാദങ്ങളുണ്ടാക്കുന്നത്.

സീതയുടെ കാര്യം മാത്രമല്ല അക്ബറെന്ന പേര് നല്‍കിയതും അംഗീകരിക്കാനാവില്ല. മഹാനായ ഭരണാധികാരിയായിരുന്നു അക്ബര്‍. സിംഹങ്ങളുടെ പേര് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ പശ്ചിമബംഗാള്‍ വനംവകുപ്പ് സ്വീകരിക്കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സിംഹങ്ങള്‍ക്ക് പേര് നല്‍കിയത് ത്രിപുര സര്‍ക്കാര്‍ ആണെന്ന് വനംവകുപ്പ് വ്യക്തമാക്കി. സിംഹങ്ങളുടെ പേര് മാറ്റാനുള്ള നടപടി ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.