കോൺഗ്രസിന് വീണ്ടും നോട്ടീസ്, സുപ്രീം കോടതിയെ സമീപിക്കും; ഇത് 'ടാക്‌സ് ടെററിസം' എന്ന് ജയറാം രമേശ്

കോൺഗ്രസിന് അടിയായി വീണ്ടും രണ്ട് നോട്ടിസ് കൂടി അയച്ച് ആദായ നികുതി വകുപ്പ്. 2020-21, 2021-22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്.  1800 കോടി രൂപയുടെ നോട്ടിസ് വന്നതിന് തൊട്ട് പിന്നാലെയാണ് കോൺഗ്രസിന് പുതിയ രണ്ട് നോട്ടിസുകൾ കൂടി ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളെ തളർത്താനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ടാക്സ് ടെററിസത്തിൻ്റെ ലക്ഷ്യം കോൺഗ്രസാണെന്നും ജയറാം രമേശ് ആരോപിച്ചു. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.തുക എത്രയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല. ആദായ നികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാകും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ കോൺഗ്രസ് ഹര്‍ജി നല്‍കുക.

മുപ്പത് വര്‍ഷം മുന്‍പുള്ള നികുതി ഇപ്പോള്‍ ചോദിക്കുന്നത് ഹര്‍ജിയില്‍ ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേന്ദ്ര ഏജന്‍സിയുടെ നീക്കം ചട്ടലംഘനമാണെന്ന് വാദിക്കും. കൂടാതെ ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും ഹര്‍ജിയില്‍ ഉന്നയിക്കും. 4600 കോടി രൂപ ബിജെപി അടയ്ക്കാനുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം.

മുമ്പ് ആദായ നികുതി വകുപ്പിൻ്റെ നോട്ടിസുകളെ ചോദ്യം ചെയ്ത് കോൺഗ്രസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഹർജി കോടതി തള്ളി. ഇതിനു തൊട്ട് പിന്നാലെയാണ് ആദായനികുതി വകുപ്പ് 1800 കോടി രൂപയുടെ നോട്ടിസ് കൂടി അയച്ചത്. നടപടിയെ ബിജെപി സർക്കാരിൻ്റെ ടാക്സ് ടെററിസം എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.