ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത്; തോമസ് ഐസക്കിന് ജില്ലാ കളക്‌ടറുടെ താക്കീത്

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ കലക്‌ടർ എസ്.പ്രേംകൃഷ്‌ണൻ താക്കീത് നൽകി. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് താക്കീത്. ഇതുസംബന്ധിച്ച റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തോമസ് ഐസക്കിൻ്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് ജില്ലാ കളക്ടർ നടപടി സ്വീകരിച്ചത്. തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൻ്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു.

തോമസ് ഐസക്ക് കുടുംബശ്രീ സംവിധാനത്തെ ദുരുപയോഗം ചെയ്ത് പ്രചരണം നടത്തുന്നതായി യുഡിഎഫ് ആരോപിച്ചിരുന്നു. സംഭവത്തിൽ യുഡിഎഫ് ചെയർമാൻ വർഗീസ് മാമനാണ് തോമസ് ഐസക്കിനെതിരെ പരാതി നൽകിയത്. കേരള സർക്കാർ സ്ഥാപനമായ കെഡിസ്ക്കിൻ്റെ ജീവനക്കാരെയും ഹരിത സേനയേയും തോമസ് ഐസക്ക് പ്രചരണത്തിനായി ദുരുപയോഗം ചെയ്‌തതായും പരാതിയിൽ പറയുന്നു.

കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നല്‍കിയിരുന്നത്. കുടുംബശ്രീയുമായുമായി പണ്ടുമുതലെ തനിക്ക് അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കുമെന്നായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം.