'ബി.ജെ.പിയും സംഘപരിവാറും ഇത്തിള്‍ക്കണ്ണിയെ പോലെ, എൻ.ഡി.എ വിട്ട് മഹാസഖ്യത്തിൽ ചേരൂ'; നിതീഷ് കുമാറിനെ ക്ഷണിച്ച് കോൺഗ്രസ്

മണിക്കൂറുകൾ നീണ്ടു നിന്ന മാരത്തൺ വോട്ടെണ്ണലിന് ശേഷം മഹാസഖ്യത്തെ നേരിയ സീറ്റുകൾക്ക് മറികടന്ന് എൻ.ഡി.എ ബിഹാറിൽ അധികാരം നിലനിർത്തിയിരിക്കുകയാണ്.  ബിഹാറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് പിന്നാലെ ജെഡിയു നേതാവ് നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്‌വിജയ് സിംഗ്. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ഒരുമിച്ച് സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുള്ളവരാണെന്നും സംഘ്പരിവാര്‍ ആശയങ്ങളെ ഉപേക്ഷിച്ച് മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് തേജസ്വി യാദവിനെ അനുഗ്രഹിക്കണമെന്നും ദിഗ്‌വിജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

“ബി.ജെ.പിയും സംഘ പരിവാറും അമർബെൽ മരം പോലെയാണ്. മറ്റൊന്നിനെ വളമാക്കി വളരുന്ന വൃക്ഷം. നിതീഷ് ജി….ലാലു ജി നിങ്ങളുമായി പോരാടി. ജയിലിൽ പോയി. ബി.ജെ.പി സംഘ പരിവാർ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് തേജസ്വിയെ അനുഗ്രഹിക്കുക” -ദിഗ്വിജയ സിംഗ് ട്വീറ്റ് ചെയ്തു.

ബിജെപിയും സംഘപരിവാറും ഇത്തിള്‍ക്കണ്ണിയെ പോലെയാണെന്നും അഭയം നല്‍കുന്ന മരത്തെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ നിന്നും നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നിച്ച് ഭരിക്കുക എന്ന പോളിസിക്ക് എതിരായി പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചിന്തിക്കണമെന്നും ദിഗ്‌വിജയ് പറയുന്നു. ഇത് മഹാതമാഗാന്ധിയോടും ജയപ്രകാശ് നാരായണനോടുമുള്ള ഏറ്റവും വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭയിൽ എൻ.ഡി.എയിലെ വലിയ കക്ഷിയായിരുന്ന നിതീഷ് കുമാറിൻെറ ജെ.ഡി.യുവിനെ പിന്നിലാക്കി ബി.ജെ.പി (75 സീറ്റ്) ഇക്കുറി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി മാറിയിരുന്നു. 43 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും ജെ.ഡി.യുവിന് തന്നെയാകും മുഖ്യമന്ത്രി സ്ഥാനമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. 125 സീറ്റുകള്‍ നേടിയ എന്‍ഡിഎ സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

മഹാസഖ്യം 110 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. 75 സീറ്റുകള്‍ ആര്‍ജെഡി നേടി. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളിലൊതുങ്ങി. ഇടത് പാര്‍ട്ടികള്‍ 16 സീറ്റുകള്‍ നേടി.