ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് മുഗളന്മാരെയും ബ്രിട്ടീഷുകാരെയും കുറ്റപ്പെടുത്തി  യോഗി ആദിത്യനാഥ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് മുഗളന്മാരെയും ബ്രിട്ടീഷുകാരെയും കുറ്റപ്പെടുത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നമ്മുടെ സാംസ്‌കാരിക വ്യവസ്ഥയെ ക്ഷയിപ്പിച്ചുകൊണ്ട് മുഗളന്മാരും ബ്രിട്ടീഷുകാരും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആക്രമിച്ചുവെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.മുംബൈയില്‍ വേള്‍ഡ് ഹിന്ദു ഇക്‌ണോമി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, സാമ്പത്തിക തകര്‍ച്ച നേരിടാന്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച ധനമന്ത്രിയുടെ നടപടിയെ പിന്തുണച്ച് യോഗി ആദിത്യനാഥ് സംസാരിച്ചിരുന്നു. നികുതി വെട്ടിക്കുറച്ച നടപടി കയറ്റുമതി വര്‍ധിപ്പിക്കുകയും അതുവഴി ഇന്ത്യയെ ഭാവിയില്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കുമെന്നായിരുന്നു യോഗിയുടെ വാദം.

“നിലവില്‍ ആഗോള മാന്ദ്യമുണ്ട്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനം ചരിത്രപരമാണ്. സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാന്‍ ഇത് നമ്മളെ സഹായിക്കും.’ യോഗി ആദിത്യനാഥ് പറഞ്ഞു.