ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെ അറസ്റ്റിൽ. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു നിഖിൽ സൊസാല അറസ്റ്റിലായത്. ഡിഎൻഎ എൻ്റർടെയ്ൻമെൻ്റ് നെറ്റ്‌വർക്ക്‌സുമായി ചേർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖിൽ സൊസാലെ ആയിരുന്നു.
ആർസിബി പരിപാടി നടത്താൻ ചുമതലപ്പെട്ട ഇവന്റ് മാനേജ്മെൻ്റ് സ്ഥാപനമായ ഡിഎൻഎ, കെഎസ്‌സിഎ എന്നിവരെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ഇവന്റ് മാനേജ്മെന്റ് പ്രതിനിധികളും അറസ്റ്റിലായതായാണ് റിപ്പോർട്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിലെന്നും സൂചനയുണ്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസ് ഇവരുടെ വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
നേരത്തെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ, സ്റ്റേഷൻ ഹൗസ് മാസ്റ്റർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, എസിപി, സെൻട്രൽ ഡിവിഷൻ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇൻ-ചാർജ്, അഡീഷണൽ പൊലീസ് കമ്മീഷണർ, പൊലീസ് കമ്മീഷണർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Read more
ബുധനാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ആദ്യമായി ഐപിഎൽ ചാമ്പ്യന്മാരായ ആർസിബിയുടെ വിക്ടറി പരേഡിൽ പങ്കെടുക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിയ 11 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.