മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്; കുമാരസ്വാമി തന്നെ തുടരും

ലോക്സഭ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം പുതിയ തന്ത്രം മെനഞ്ഞിരുന്നു. പുതിയ ഫോര്‍മുല രൂപപ്പെടുത്തി ഭരണം നിലനിര്‍ത്താനുളള ശ്രമമായിരുന്നു നടന്നത്. ഇതിനായി മുഖ്യമന്ത്രിപദം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന രീതിയില്‍ പുതിയ തന്ത്രമായിരുന്നു ആലോചിച്ചത്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരാനും ധാരണയായി.

ഇത്തവണ ബിജെപിക്ക് സംസ്ഥാനത്തുണ്ടായ മുന്നേറ്റം സഖ്യത്തെ അസ്വസ്ഥമാക്കുന്നുണ്ട്. അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കുമോയെന്ന് കോണ്‍ഗ്രസും ജെഡിഎസും ഭയപ്പെടുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ തന്ത്രം. നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുണ്ടായിരുന്ന പുതിയ പോംവഴി.

ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാനാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണാടക പിസിസി ആലോചിച്ചത്. എന്നാല്‍ ജെഡിഎസ് ഇക്കാര്യം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. കാരണം കോണ്‍ഗ്രസ് കാലുവാരിയതു കൊണ്ടാണ് ദേവഗൗഡ അടക്കം തോല്‍ക്കാന്‍ കാരണമെന്നാണ് ജെഡിഎസ് കരുതുന്നത്.

സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്യാനായിരുന്നു ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേര്‍ന്നത്. അതോടെ നിലവിലെ സ്ഥിതി തന്നെ ഇവിടെ തുടരാനാണ് ധാരണ.