'ലൈംഗിക ഉദ്ദേശമില്ലാതെ പള്‍സ് നോക്കുക മാത്രമാണ് ചെയ്തത്'; വനിതാ ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ വാദവുമായി ബ്രിജ് ഭൂഷണ്‍

വനിതാ ഗുസ്തി താരങ്ങളുടെ പീഡന പരാതികളിൽ അടിസ്ഥാനമില്ലെന്ന് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ കോടതിയില്‍. ഗുസ്തി താരങ്ങളുടെ പള്‍സ് നിരക്ക് പരിശോധിക്കുക മാത്രമാണ് ബ്രിജ്ഭൂഷണ്‍ ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷന്‍ കോടതിയില്‍ വാദിച്ചു. ലൈംഗിക ഉദ്ദേശമില്ലാതെ പള്‍സ് നോക്കുന്നത് കുറ്റമല്ലെന്നും അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി.

കേസിൽ വാദം കേട്ട അഡീഷനൽ ചീഫ് മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് ഒക്ടോബർ 19 ന് വാദം കേൾക്കൽ തുടരുമെന്ന് അറിയിച്ചു. ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണിനെതിരെ കേസ് ഫയല്‍ ചെയ്തത്.

‘ബ്രിജ് ഭൂഷണ്‍ ഏതെങ്കിലും പെണ്‍കുട്ടിയെ അനുചിതമായ രീതിയില്‍ സ്പര്‍ശിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് സാക്ഷികളില്‍ ഒരാള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പള്‍സ് നിരക്ക് പരിശോധിക്കാറുണ്ടായിരുന്നു എന്നാണ് പറഞ്ഞത്. ലൈംഗിക ഉദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റമല്ല’, അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ആറു വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനും വിനോത് തോമറിനുമെതിരെ ലൈംഗികാതിക്രമ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല മറിച്ച് യുവജനകാര്യ മന്ത്രാലയത്തെയും കായിക ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്ത് എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഓവർസൈറ്റ് കമ്മിറ്റി രൂപീകരിച്ചതെന്നും അഭിഭാഷകൻ അറിയിച്ചു.

കേന്ദ്ര കായിക മന്ത്രാലയം മേല്‍നോട്ട സമിതി രൂപവത്കരിക്കുന്നതുവരെ പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബ്രിജ് ഭൂഷണിന്റെ അഭിഭാഷകന്‍ പറഞ്ഞു. കുറ്റകരമായ ഉപദ്രവവും ലൈംഗിക അതിക്രമവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വാദത്തിനിടെ അഭിഭാഷകൻ പറഞ്ഞു. താന്‍ ആരേയും തന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയിട്ടില്ല. പരാതിക്കാരി സ്വയമേവ വന്നതാണെന്നും ബ്രിജ്ഭൂഷണ്‍ കോടതിയില്‍ വ്യക്തമാക്കി.

ബ്രിജ് ഭൂഷണിനായി അഭിഭാഷകനായ രാജീവ് മോഹനാണ് ഹാജരായത്. ജന്തർ മന്തറിൽ ആദ്യ പ്രതിഷേധം ഉണ്ടാകുന്നത് 2023 ജനുവരി 18നാണ്. ജനുവരി 19ന് ഗുസ്തി താരങ്ങളിൽ ഒരാളായ ബബിത ഫോഗട്ട് കായിക മന്ത്രിയെ കണ്ടു. തുടർന്ന് ജനുവരി 12ന് കായിക മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്ത് കുറിപ്പുകൾ എസ്ക് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടു.

അതുവരെ യാതൊരു പരാതിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും രാജീവ് മോഹൻ അറിയിച്ചു. ജനുവരി 23ാണ് ഓവർസൈറ്റ് കമ്മറ്റി രൂപീകരിച്ചത്. തുടർന്ന് അത് ഡൽഹി പൊലീസിന് കൈമാറുകയായിരുന്നു. ഓവർസൈറ്റ് കമ്മറ്റി രൂപീകരിച്ചതിനു ശേഷവും പരാതികൾ ഒന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്‌പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷനെതിരായ ആരോപണങ്ങൾ. ജൂൺ15നു ബ്രിജ് ഭൂഷണെതിരെ ഡൽഹി പട്യാല കോടതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഐപിസി സെക്‌ഷന്‍ 354, 354 എ, 354 ഡി, 506 എന്നീ വകുപ്പുകൾ ചുമത്തി ജൂൺ 15നാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.